Site icon Janayugom Online

ഒരു പിടി വിറകുണ്ടെങ്കില്‍ ഒരു സദ്യവരെ ഒരുക്കാം; വിറകടുപ്പില്‍ വിപ്ലവവുമായി ചാള്‍സ്

wood stove

ഒരുപിടി വിറകുണ്ടെങ്കില്‍ ഒരു ദിവസത്തെ ആഹാരം പാകം ചെയ്യുവാന്‍ കഴിയുന്ന പുതിയ അടുപ്പ് നിര്‍മ്മിച്ച് നെടുങ്കണ്ടം സ്വദേശി ചാള്‍സ് ശ്രദ്ധേയനാകുന്നു. നെടുങ്കണ്ടം മൈനര്‍സിറ്റി സ്വദേശി വെട്ടിക്കുഴിചാലില്‍ വീട്ടില്‍ സി.എ ചാള്‍സാണ് കുറഞ്ഞ അളവില്‍ വിറക്, കൊതുമ്പ് അടക്കമുള്ള ഇത് സാധനങ്ങള്‍ ഉപയോഗിച്ചും പാചകത്തിനായി ഉപയോഗിക്കാവുന്ന അടുപ്പ് നിര്‍മ്മിച്ചത്. പാചകവാതകത്തിന്റെ നിരക്ക് ക്രാമാധിതമായി വര്‍ദ്ധിച്ചതോടെ സാധാരണക്കാര്‍ ഗ്യാസ് സ്റ്റൗ ഉപേക്ഷിച്ച് മറ്റ് മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ട അവസ്ഥയിലേയ്ക്ക് എത്തിയതോടെയാണ് കുറഞ്ഞ അളവില്‍ വിറക് ഉപയോഗിച്ച് പാചകം ചെയ്യുവാന്‍ കഴിയുന്ന അടുപ്പ് നിര്‍മ്മിക്കുകയെന്ന ആശയം ഉടലെടുത്തത്. ഇരുമ്പ് പെപ്പുകളും ജിഐ പൈപ്പുകളുമാണ് ഇതിന്റെ നിര്‍മ്മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഇരുമ്പ് പൈപ്പുകള്‍ വേഗത്തില്‍ ചൂടുപിടുക്കുമ്പോള്‍ ഇവയുടെ സ്റ്റാന്‍ഡുകള്‍ തുരുമ്പു പിടിക്കാതിരിക്കുവാന്‍ ജിഐ പൈപ്പുകളാണ് ഇവയില്‍ ഉപയോഗിച്ചിരിക്കുന്നത്. വിറകിന്റെ ചൂട് പുറത്തേയ്ക്ക് പോകാതെ പാത്രത്തിന്റെ ചുവട്ടില്‍ കിട്ടത്തക്കവിധമാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ചാള്‍സ് പറയുന്നു. വായു സഞ്ചാരം ക്രമീകരിച്ച് വിറകിന്റെ കത്തലിന് ഏറ്റകുറച്ചുലുകള്‍ ഉണ്ടാക്കുവാനുള്ള സംവിധാനവും അടുപ്പില്‍ ഒരുക്കിയിട്ടുണ്ട്. കത്തി തീര്‍ന്ന വിറകിന്റെ ചാരം വീഴുവാനും അത് എടുത്ത് മാറ്റുവാനുമുള്ള പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. അധികം ഭാരമില്ലാത്തതും രണ്ടടി മാത്രം ഉയരമുള്ളതിനാല്‍ ഏറെ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ എടുത്ത് ഉപയോഗിക്കുവാന്‍ സാധിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

വിറക് ഉണങ്ങിയതോ, പച്ചയോ, ഏതുമാകട്ടെ ഈ അടുപ്പില്‍ വേഗത്തില്‍ കത്തിപിടിപ്പിക്കുവാന്‍ കഴിയും വീടുകളില്‍ സ്ഥിരമായി ഉപയോഗിക്കുന്നതിനോടൊപ്പം വിനോദയാത്രകള്‍, മറ്റ് വീട്ട് പരിപാടികള്‍ തുടങ്ങിയവയ്ക്കും ഈ അടുപ്പ് വളരെയേറെ പ്രയോജപ്പെടുത്തുവാന്‍ കഴിയുമെന്ന് ചാള്‍സ് പറയുന്നു.
പോണ്ടച്ചേരി സ്വദേശിയായ ചാള്‍സ് മെക്കാനിക്കല്‍ എന്‍ജിനീയറാണ്. മലയാളി യുവതിയെ വിവാഹം കഴിച്ചതോടെയാണ് ചാള്‍സ് കേരളത്തിലേയ്ക്ക് താമസം മാറ്റിയത്. കുഴല്‍കിണറ്റില്‍ വീണു കിടക്കുന്ന കുട്ടിയുടെ പൊസിഷന്‍ അനുസരിച്ച് പൊക്കിയെടുവാനുള്ള നാല് തരത്തിലുള്ള രൂപരേഖകള്‍ തമിഴ്നാട് സര്‍ക്കാരിന് സമര്‍പ്പിച്ചതോടെ ചാള്‍സ് ഇതിന് മുമ്പ് ശ്രദ്ധേയനായിരുന്നു. ഭാര്യ ഷീന ചാള്‍സ് മക്കള്‍ എയ്ഞ്ചിലിന്‍, അനുജ് എന്നിവരാണ് ചാള്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹായികള്‍. വിറകും ചുള്ളിലുകളും കൊതുമ്പുകളും കിട്ടുവാന്‍ ബുദ്ധിമുട്ടുകള്‍ ഏറെയില്ലാത്തതിനാല്‍ ചാള്‍സിന്റെ അടുപ്പിനായി ആവശ്യക്കാര്‍ ഏറെയാണ്.

Eng­lish Sum­ma­ry: If you have a hand­ful of wood, you can pre­pare a meal; Charles with the rev­o­lu­tion in the stove

You may like this video also

Exit mobile version