Site iconSite icon Janayugom Online

നവജാതശിശുവിനെ കുഴിച്ചിട്ട സംഭവം: പ്രതികൾ പാടശേഖരം കണ്ടെത്തിയത് കൃത്യമായ ആസൂത്രണത്തോടെ

നവജാതശിശുവിനെ കുഴിച്ചിട്ട ആളൊഴിഞ്ഞ പാടശേഖരം പ്രതികൾ കണ്ടെത്തിയത് കൃത്യമായ ആസൂത്രണത്തോടെ. പൂച്ചാക്കൽ സ്വദേശിനിയുടെ ആൺസുഹൃത്ത് തകഴി വിരുപ്പാല രണ്ടുപറ പുത്തൻപറമ്പ് തോമസ് ജോസഫ് (24), ഇയാളുടെ സഹായി തകഴി കുന്നുമ്മ മുട്ടിച്ചിറ കോളനി ജോസഫ് സദനത്തിൽ അശോക് ജോസഫ് (30) എന്നിവർക്ക് പ്രദേശത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. ചൂണ്ടയിടാനെന്ന വ്യാജേന ഇരുവരും സ്ഥലത്തെത്തി പരിശോധന നടത്തിയശേഷമാണ് കുറ്റകൃത്യം നടത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. നാട്ടുകാർക്കുപോലും എത്തിപ്പെടാൻ ഏറെ ബുദ്ധിമുട്ടുള്ള സ്ഥലമാണിത്. കുന്നമ്മ വണ്ടേപ്പുറം പാടശേഖരത്തിലെ പുറംബണ്ടാണ് ഇതിനായി തെരഞ്ഞെടുത്തത്. പ്രധാനറോഡിൽനിന്ന് രണ്ടുകിലോമീറ്ററോളം ദൂരമുണ്ട് ഇവിടേക്ക്. പ്ലാസ്റ്റിക് കവറിലാക്കിയാണ് ചോരകുഞ്ഞിന്റെ മൃതദേഹം എത്തിച്ചത്.

ഒന്നരടിയോളം വലുപ്പത്തിൽ കുഴിയെടുത്താണ് കുഴിച്ചിട്ടത്. നേരത്തെ രാജസ്ഥാനിൽ ഫോറൻസിക് സയൻസ് ബിരുദ പഠനത്തിനിടെയാണ് ഡോണയെ മറ്റൊരുസ്ഥാപനത്തിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായ തോമസ് പരിചയപ്പെട്ടത്. പിന്നീട്, തിരുവനന്തപുരത്തേക്ക് മാറിയപ്പോഴും ബന്ധം തുടർന്നു. ഇതിനിടെയാണ് ഗർഭിണിയായത്. ഇരുവരുടെയും വിവാഹത്തിന് ഇരുവീട്ടുകാരും സമ്മതിച്ചിരുന്നു. അവിവാഹിതയായിരിക്കെ പ്രസവിച്ചത് ആരുമറിയാതിരിക്കാനാണ് കാമുകനായ തോമസിന്റെയും സുഹൃത്തും സഹായിയുമായ അശോകിന്റെയും സഹായം തേടിയത്. ആരും ശ്രദ്ധിക്കാത്ത സ്ഥലത്ത് കുഴിച്ചിട്ടാൽ കുറ്റകൃത്യം മാഞ്ഞുപോകുമെന്നാണ് ഇവർ കരുതിയത്. പ്രസവത്തിന് പിന്നാലെ വയറുവേദന അനുഭവപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് എല്ലാരഹസ്യങ്ങളും പുറത്തായത്. ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചവരായിട്ടും എന്തിനാണ് ക്രൂരകൃത്യം ചെയ്തുവെന്ന കാര്യത്തിൽ ദുരൂഹതയുണ്ട്.

കൊലപാതക സാധ്യത തള്ളാതെ പൊലീസ് 

ആലപ്പുഴ: തകഴി കുന്നുമ്മയിൽ നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചു മൂടിയ കേസിൽ കൊലപാതക സാധ്യത തള്ളാതെ പൊലീസ്. പ്രസവ സമയത്ത് കുഞ്ഞ് കരഞ്ഞിരുന്നതായി യുവതി പറഞ്ഞുവെന്ന് ചികിത്സിച്ച ഡോക്ടർ മൊഴി നൽകിയിട്ടുണ്ട്. അതേ സമയം പൂച്ചാക്കൽ പൊലീസ് പ്രതികൾക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകി. ഒന്നാം പ്രതി കുഞ്ഞിന്റെ അമ്മയായ യുവതി, രണ്ടാം പ്രതിയും യുവതിയുടെ സുഹൃത്തുമായ തകഴി സ്വദേശി തോമസ് ജോസഫ്, മൂന്നാം പ്രതി കുന്നുമ്മ സ്വദേശി അശോക് ജോസഫ് എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങുക. ഇവരെ പൊലീസ് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. ഇതോടെ കുഞ്ഞിന്റെ മരണത്തിൽ കൂടുതൽ വ്യക്തത ഉണ്ടാകും.

ഒന്നാം പ്രതിയായ യുവതി റിമാൻഡിലായ ശേഷം പൊലിസ് കാവലിൽ ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്. യുവതി ഇന്ന് ആശുപത്രി വിട്ടേക്കുമെന്നാണ് അറിയുന്നത്. ഞായറാഴ്ച തകഴി കുന്നുമ്മ മുട്ടിച്ചിറ ഭാഗത്ത് കുഴിച്ചുമൂടിയ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയിരുന്നു. മരണകാരണം സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ട്. മൃതദേഹത്തിന് അഞ്ചു ദിവസത്തോളം പഴക്കമുണ്ടെന്നുള്ളതാണ് മരണകാരണം സംബന്ധിച്ച് നിഗമനത്തിൽ എത്താൻ തടസമാകുന്നത്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുമ്പോൾ ഇക്കാര്യത്തിലെ സംശയങ്ങൾ മാറുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

You may also like this video

Exit mobile version