Site iconSite icon Janayugom Online

നിലമ്പൂരിന് ചതിയുടെ രാഷ്‌ട്രീയം നന്നായറിയാം; ഉപതെരഞ്ഞെടുപ്പിന് കാരണം അൻവറിന്റെ വഞ്ചനയെന്നും മുഖ്യമന്ത്രി

നിലമ്പൂരിന് ചതിയുടെ രാഷ്‌ട്രീയം നന്നായറിയാമെന്നും ഉപതെരഞ്ഞെടുപ്പിന് കാരണം അൻവറിന്റെ വഞ്ചനയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൽ ഡി എഫ്‌ നിലമ്പൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചതിയില്‍ ആശങ്കപ്പെടുന്ന മുന്നണിയല്ല എല്‍ഡിഎഫ്. ഓരോഘട്ടത്തിലും ജനങ്ങള്‍ ശരിയായ രീതിയില്‍ എല്‍ഡിഎഫിനുള്ള പിന്തുണ പ്രകടിപ്പിച്ചു. എല്‍ഡിഎഫ് കാര്യങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കുന്നു എന്ന ബോധം ജനങ്ങള്‍ക്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി മറക്കുന്നവരല്ല എല്‍ഡിഎഫെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ പ്രവർത്തനത്തിനിടയ്ക്ക് കൊല ചെയ്യപ്പെട്ട സഖാവ് കുഞ്ഞാലിയെ കേരളം വേദനയോടെയാണ് ഓർക്കുന്നത്. സ്വാതന്ത്ര്യസമരത്തിൽ നിർണായക പങ്കു വഹിച്ച പ്രദേശമാണ് നിലമ്പൂർ. അഭിമാനത്തോടെ വോട്ട് ചോദിക്കാൻ സ്വരാജിന് കഴിയും. 

തികഞ്ഞ ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാനാണ് എൽഡിഎഫിന് കഴിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ മണ്ഡലത്തില്‍ മാത്രമല്ല, സംസ്ഥാനത്താകെ വലിയ സ്വീകാര്യതയാണ് ഉണ്ടായത്. നിലമ്പൂരിലുള്ളവര്‍ക്ക് സ്വരാജിനെ നേരിട്ടറിയാം. ഇതുവരെ എല്‍ഡിഎഫിന്റെ പരിപാടിയില്‍ സജീവമായി പങ്കെടുക്കാത്ത, അനേകം ആളുകൾ ഇന്നലെ സ്വരാജിനെ സ്വീകരിക്കാനെത്തി. പ്രത്യേക വികാരത്തോടെ സ്ഥാനാര്‍ഥിത്വം നാട് സ്വീകരിച്ചിരിക്കുന്നുവെന്നതാണ് ഇത് കാണിക്കുന്നത്. അതില്‍ ആശ്ചര്യമില്ല. ഇതുവരെയുള്ള പൊതുപ്രവര്‍ത്തനത്തിലൂടെ ക്ലീനായ ഇമേജ് നിലനിര്‍ത്തുന്ന നേതാവാണ് സ്വരാജ്. ആരുടെ മുന്നിലും തല ഉയര്‍ത്തി വോട്ട് ചോദിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version