Site icon Janayugom Online

നിപാ: മരിച്ച കുട്ടിയുടെ മാതാപിതാക്കളുടേതടക്കം എട്ട് സാമ്പിളുകളും നെഗറ്റീവ്

നിപാ രോഗ ലക്ഷണം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ച എട്ട് സാമ്പിളുകളും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിപാ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളുടേതടക്കം എട്ടു പേരുടെ മൂന്ന് വീതം സാമ്പിളുകളാണ് വൈറോളജി ലാബിലേക്ക് അയച്ചത്. ഇതെല്ലാം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

വളരെ അടുത്ത സമ്പർക്കമുണ്ടായിരുന്ന ഇവരുടെ ഫലം നെഗറ്റീവായത് ആശ്വാസകരമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടുതൽ സാമ്പിളുകൾ ഇന്ന് തന്നെ പരിശോധിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളജിൽ എൻഐഡി പുണെയുടേയും മെഡിക്കൽ കോളജിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച ലാബിൽ അഞ്ച് സാമ്പിളുകൾ പരിശോധിക്കുന്നുണ്ട്. അതിന്റെ ഫലം ലഭിക്കാൻ വൈകും. ഹൈ റിസ്ക് വിഭാഗത്തിലുള്ള 48 പേരാണ് മെഡിക്കൽ കോളജിലുള്ളത്. ഇതിൽ 8 പേരുടെ സാമ്പിളുകൾ പരിശോധിച്ചു. അഞ്ച് പേരുടെ സാമ്പിള്‍ പരിശോധന തുടരുന്നു. ലക്ഷണമുള്ള എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു.

 

Eng­lish Sum­ma­ry: NIPA: All eight sam­ples, includ­ing the par­ents of the deceased child, were negative

 

You may like this video also

Exit mobile version