Site iconSite icon Janayugom Online

ബിജെപിക്ക് എതിരേ ആഞ്ഞടിച്ച് നിതീഷ് കുമാര്‍; നരേന്ദ്രമോഡി ഇനി പ്രധാനമന്ത്രിയാകില്ല

ബീഹാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതിനെ തുര്‍ന്ന് ജനതാദള്‍ (യു)നേതാവ് നിതീഷ്കുമാര്‍ ബിജെപിക്കെതിരേ ആഞ്ഞടിച്ചു. നരേന്ദ്ര മോഡി ഇനി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

2014ൽ നിന്ന് 2024ൽ എത്തുമ്പോൾ കാര്യങ്ങൾ ബിജെപിക്ക് അനുകൂലമാകില്ല. 2014കാരൻ 2024ൽ ഉണ്ടാകില്ല. 2024ലെ തെരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ച് ബിജെപിക്ക് എതിരേ അണിചേരണമെന്നും നിതീഷ് ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനില്ലെന്നും നിതീഷ് കുമാർ വ്യക്തമാക്കി. എട്ടാമത്തെ തവണ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് നിതീഷ് കുമാർ ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. 

വിശാല സഖ്യ സർക്കാർ കാലാവധി പൂർത്തിയാക്കില്ല എന്ന ബിജെപി സംസ്ഥാന ഘടകത്തിന്റെ വിമ‍ർശനങ്ങളെ നിതീഷ് തള്ളി. 2015ൽ എവിടെയായിരുന്നോ അവിടേക്ക് ബിജെപി എത്തുമെന്ന് നിതീഷ് മറുപടി നൽകി. ബിജെപി അടിച്ചമർത്താൻ ശ്രമിച്ചെന്നും നിതീഷ് കുമാർ പറ‌ഞ്ഞു. ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ വിശാല സഖ്യ സർക്കാർ അധികാരമേറ്റു. നിതീഷ് കുമാർ മുഖ്യമന്ത്രിയും, തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായും സത്യപ്രതിജ്ഞ ചെയ്തു. വിശാല സഖ്യ സര്‍ക്കാരിലെ 35 അംഗ മന്ത്രിസഭയില്‍ ജെഡിയുവിനും ആർജെഡിക്കും പതിനാല് വീതം മന്ത്രിമാരുണ്ടാകുമെന്നാണ് സൂചന. ഇന്ന് ഇരുവരുടെയും സത്യപ്രതിജ്ഞ മാത്രമാണ് നടന്നത്. 

വകുപ്പുകളില്‍ ചിത്രം തെളിയുന്നതോടെ മറ്റ് മന്ത്രിമാരും അധികാരമേല്‍ക്കും. അതേസമയം സംസ്ഥാനത്ത് ബിജെപി ഇന്ന് വഞ്ചനാദിനം ആചരിച്ചു. ജനവിധിയെ അട്ടിമറിച്ച് നിതീഷ് കുമാർ വഞ്ചിച്ചെന്ന ആക്ഷേപവുമായി ജില്ലാതലങ്ങളിൽ ബിജെപി പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ചു. പ്രചാരണം താഴേ തട്ടിലെത്തിക്കാൻ നാളെ ബ്ലോക്ക് തലങ്ങളിലും പ്രതിഷേധ യോഗങ്ങൾ നടത്തും. മുൻ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രതിഷേധത്തിൽ പങ്കെടുത്തു

Eng­lish Sum­ma­ry: Nitish Kumar attacks BJP; Naren­dra Modi will no longer be the Prime Minister

You may also like this video:

Exit mobile version