Site icon Janayugom Online

ബിജെപിക്കെതിരേ പ്രതിപക്ഷത്തെ ഒന്നിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി നിതീഷ്കുമാര്‍

ബിജെപിക്കെതിരേ പ്രതിപക്ഷത്തെ ഒന്നിപ്പിച്ചു നിര്‍ത്തുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ബിജെപി ബന്ധം അവസാനിപ്പിച്ച് ആർജെഡിയുമായി ചേർന്ന് പുതിയ സർക്കാർ രൂപീകരിച്ച ശേഷമാണ് നിതീഷ് കുമാറിന്റെ പ്രതികരണം.തനിക്ക് പ്രധാനമന്ത്രിയാകുുവാന്‍ ആഗ്രഹമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ബീഹാറില്‍ മഹാസഖ്യ സര്‍ക്കാര്‍ മന്ത്രിസഭാ വികസനം പൂര്‍ത്തിയാക്കിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാസഖ്യ സർക്കാരിൽ ആഭ്യന്തര വകുപ്പ്, മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെ കൈകാര്യം ചെയ്യും. ഉപ മുഖ്യമന്ത്രി തേജസ്വി യാദവിന് ആരോഗ്യ വകുപ്പിന്റെ ചുമതലയാണ്. തേജസ്വിയുടെ സഹോദരൻ തേജ് പ്രതാപിന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നീ വകുപ്പുകൾ നൽകി. ജെഡിയു നേതാവായ വിജയ് കുമാർ ചൗധരിയാണ് ധനമന്ത്രി. 31 പേരെ കൂടി ഉൾപ്പെടുത്തിയാണ് മഹാസഖ്യ സർക്കാർ മന്ത്രിസഭാ വികസനം പൂർത്തിയാക്കിയത്. ആർജെഡിയില്‍ നിന്ന് പതിനാറും ജനതാദളില്‍ (ജെഡിയു) നിന്ന് പതിനൊന്നും പേർ മന്ത്രിമാരായി. 

കോൺഗ്രസിന് രണ്ടും എച്ച്എഎമ്മിനും ഒരു മന്ത്രി പദവിയും ലഭിച്ചു. പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള പതിനേഴ് പേരാണ് മന്ത്രിസഭയിലുള്ളത്. 79 എംഎൽമാരുള്ള ആർജെഡിക്ക് 16 മന്ത്രിമാരെ ലഭിച്ചു. മുഖ്യമന്ത്രി പദവിക്ക് പുറമേ, ആഭ്യന്തരവും കൈകാര്യം ചെയ്യുന്ന നിതീഷിന്റെ പാർട്ടിക്ക് 11 മന്ത്രിമാരുണ്ട്. സ്വതന്ത്ര എംഎല്‍എ ആയ സുമിത് കുമാറിനെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ ഭാവിയിലെ മന്ത്രിസഭ വികസനം മുന്നില്‍ കണ്ട് ഒഴിച്ചിട്ടിരിക്കുകയാണ്.

പന്ത്രണ്ട് എംഎല്‍എമാരുള്ള സിപിഐ(എംഎല്‍) സഖ്യ സർക്കാരിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും മന്ത്രിസഭയുടെ ഭാഗമാകാനില്ലെന്ന നിലപാട് എടുത്തിരിക്കുകയാണ്. രണ്ട് വീതം എംഎല്‍എമാരുള്ള സിപിഐ ‚സിപിഐ(എം), പാര്‍ട്ടികളും മന്ത്രിസഭയുടെ ഭാഗമാകുന്നില്ല. സർക്കാർ നയങ്ങളില്‍ നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്നത്ര എംഎല്‍എമാരില്ലാത്തതിനാലാണ് മന്ത്രിസഭയുടെ ഭാഗമാകാത്തതെന്നാണ് ഇടത് നേതൃത്വത്തിന്റെ വിശദീകരണം.

Eng­lish Summary:Nitish Kumar has start­ed efforts to unite the oppo­si­tion against the BJP

You may also like this video:

Exit mobile version