Site iconSite icon Janayugom Online

വിഎച്ച്പി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയില്ല; നാരായണ്‍പൂരില്‍ സിപിഐ ബഹുജന ധര്‍ണ ഇന്ന്

മലയാളി കന്യാസ്ത്രീകള്‍ക്കും ആദിവാസി പെണ്‍കുട്ടികള്‍ക്കുമെതിരെ അതിക്രമം നടത്തിയ ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് നാരായണ്‍പൂര്‍ കളക്ടറേറ്റിന് മുന്നില്‍ സിപിഐ ബഹുജന ധര്‍ണ സംഘടിപ്പിക്കും. ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാര്‍ എം പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കെ സജി, ജില്ലാ സെക്രട്ടറി ഫൂല്‍ സിങ് കച്ച്ലം തുടങ്ങിയവര്‍ സംസാരിക്കും. അതിക്രമം നടന്ന് ഒരു മാസത്തിലധികമായിട്ടും നടപടിയെടുക്കാന്‍ പൊലീസും ബിജെപി സര്‍ക്കാരും തയ്യാറാകാത്ത സാഹചര്യത്തിലാണ് ധര്‍ണ നടത്തുന്നത്. മൂന്ന് ആദിവാസി പെണ്‍കുട്ടികളെയും മലയാളി കന്യാസ്ത്രീകളെയും മനുഷ്യക്കടത്തും മതപരിവര്‍ത്തനവും നടത്തിയെന്നാരോപിച്ചായിരുന്നു ബജ്‌റംഗ‌്ദളുകാര്‍ ക്രൂരമര്‍ദനത്തിരിയാക്കിയത്. പിന്നീട് കേസെടുത്ത് കന്യാസ്ത്രീകളെ ജയിലില്‍ അടയ്ക്കുകയും ചെയ്തു.

ആദിവാസി പെണ്‍കുട്ടികള്‍ ദുര്‍ഗ് പൊലീസിനും സംസ്ഥാന വനിതാ കമ്മിഷനും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പകരം ഇരകളെ ദ്രോഹിക്കുകയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഛത്തീസ്ഗഢ് സംസ്ഥാന വനിതാ കമ്മിഷൻ അംഗങ്ങൾ പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നതിനുപകരം പെണ്‍കുട്ടികളുടെ മതത്തെക്കുറിച്ച് ചോദ്യം ചെയ്യുകയാണുണ്ടായത്. ഈ സാഹചര്യത്തിലാണ് കന്യാസ്ത്രീകള്‍ക്കും ആദിവാസി പെണ്‍കുട്ടികള്‍ക്കും നീതി ലഭിക്കുന്നതിനുവേണ്ടി കളക്ടറേറ്റ് ധര്‍ണ നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നത്. ഭീഷണികൾക്ക് മുന്നിൽ ഞങ്ങൾ വഴങ്ങില്ലെന്നും വർഗീയ കുറ്റവാളികളെ സംരക്ഷിക്കുവാന്‍ അനുവദിക്കില്ലെന്നും നീതി, സമത്വം, ഗോത്രാഭിമാനം, മതേതരത്വം എന്നിവയ്ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്നും സിപിഐ നേതാക്കള്‍ പറഞ്ഞു.

Exit mobile version