Site icon Janayugom Online

കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്ക വേണ്ട: ഐസിഎംആര്‍

വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്ക വേണ്ടെന്ന് ഐസിഎംആറിലെ മുതിര്‍ന്ന ശാസ്ത്രജ്ഞ നിവേദിത ഗുപ്ത. വാക്സിന്‍ പ്രതിരോധത്തിലൂടെ ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ നിയന്ത്രിത തരംഗങ്ങളാക്കാന്‍ കഴിഞ്ഞുവെന്നും ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്സിനുകള്‍ മികച്ച പ്രതിരോധശേഷി ഉറപ്പാക്കുന്നതായും ഐസിഎംആറിന്റെ വൈറോളജി വിഭാഗം മേധാവി കൂടിയായ നിവേദിത ഗുപ്ത പറ‌‌ഞ്ഞു.

ഡല്‍റ്റ വകഭേദത്തിന്റെ തീവ്രവ്യാപനശേഷിയെ തുടര്‍ന്നുണ്ടായ രണ്ടാം തരംഗം ഒഴിച്ചാല്‍ ഇന്ത്യ മികച്ചരീതിയില്‍ കോവിഡ് പ്രതിരോധം നടത്തുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയമായി പിന്‍വലിച്ചതുകൊണ്ടാണ് പല രാജ്യങ്ങളും വീണ്ടും ലോക്ഡൗണ്‍ നിയന്ത്രണത്തിലേക്ക് പോകേണ്ടിവന്നത്, നിവേദിത ഗുപ്ത പറഞ്ഞു. കോവിഷീല്‍ഡ്, കോവാക്സിന്‍ പോലുള്ള വാക്സിനുകളും മികച്ച പ്രതിരോധ മതില്‍ രൂപീകരിക്കാന്‍ കാരണമായി. 

എന്നാല്‍ പാശ്ചാത്യരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറഞ്ഞതിന്റെ കാരണം വാക്സിനുകളാണെന്നത് സംബന്ധിച്ച് പഠനങ്ങളോ റിപ്പോര്‍ട്ടുകളോ ഇല്ലെന്നും അവര്‍ പറഞ്ഞു. ശരിയായ വാക്സിനുകളുടെ ഉപയോഗവും ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കും യഥാസമയത്തെ കരുതല്‍ ഡോസ് വിതരണവും കോവിഡ് വ്യാപനം പ്രതിരോധിക്കാനുള്ള കാരണമായി. 

പുതിയ കോവിഡ് വകഭേദങ്ങള്‍ ആശങ്ക വളര്‍ത്തുന്ന രീതിയില്‍ വ്യാപിക്കുന്നില്ല. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാന്‍ കഴിയും. എന്നാല്‍ കരുതല്‍ ഡോസ് സ്വീകരിക്കുന്നതില്‍ പലരും വിമുകത കാണിക്കുന്നുണ്ട്. ഇതൊരു നല്ല രീതിയല്ലെന്നും അവര്‍ പറയുന്നു.
സ്കൂളുകള്‍ തുറന്നതിന് ശേഷം കുട്ടികള്‍ക്കിടയില്‍ അപകടകരമായ രീതിയില്‍ കോവിഡ് വ്യാപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ സ്കൂള്‍ അടച്ചിടല്‍ ഏറ്റവും അവസാനം മാത്രമേ പരിഗണിക്കുവെന്നും അവര്‍ പറ‌ഞ്ഞു. കോവി‍ഡിനെ തുടര്‍ന്ന് സ്കൂള്‍ അടച്ചിട്ടിരുന്ന രണ്ട് വര്‍ഷക്കാലം ഗുരുതരമായ മാനസിക സംഘര്‍ഷത്തിലൂടെയാണ് കുട്ടികള്‍ കടന്നുപോയതെന്നും നിവേദിത ഗുപ്ത പറ‌ഞ്ഞു.

Eng­lish Sum­ma­ry: No need to wor­ry about ris­ing covid cas­es: ICMR
You may also like this video

Exit mobile version