സ്കൂൾ സമയമാറ്റത്തിൽ പുനഃരാലോചനയില്ലെന്നും ഈ വിഷയത്തിലെ സർക്കാരിനെ ആരും വിരട്ടാൻ നോക്കേണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
എട്ട്, ഒമ്പത്, 10 ക്ലാസുകളിലെ കാര്യംമാത്രമാണ് നമ്മള്‍ സംസാരിക്കുന്നത്. സര്‍ക്കാര്‍ എന്തുകാര്യം പറഞ്ഞാലും അതിനെ ദുഷ്ടലാക്കോടെ മാത്രം കാണുന്നത് ശരിയല്ല. കാര്യങ്ങള്‍ മനസിലാക്കാതെ സമരം പ്രഖ്യാപിക്കുക എന്നൊക്കെ പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
2014ൽ യുഡിഎഫ് ഭരണകാലത്ത് ലബ്ബ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹയർ സെക്കന്‍ഡറിയിൽ അഞ്ച് പ്രവൃത്തി ദിവസങ്ങളാക്കി കുറച്ചു. അപ്പോൾ ക്ലാസ് തുടങ്ങുന്നത് രാവിലെ 9.30 എന്നത് 9.00 ആക്കിയും വൈകുന്നേരം 4.00 മണി എന്നത് 4.30 ആക്കി. രാവിലെയും വൈകുന്നേരവും അര മണിക്കൂർ വീതം വർധിപ്പിച്ചു. ടൈംടേബിൾ പരിഷ്‌കരിച്ചത് മദ്രസാ വിദ്യാഭ്യാസത്തിന് വിഘാതം സൃഷ്ടിക്കുന്നു എന്ന വാദം ഉന്നയിക്കുന്നവർ അന്ന് ഇത്തരത്തിൽ യാതൊരുവിധ തർക്കമോ പ്രതിഷേധമോ വിവാദമോ ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെ ഇപ്പോൾ ഉണ്ടാക്കിയിട്ടുള്ള ഈ പ്രതിഷേധങ്ങൾക്ക് പിന്നിലെ ലക്ഷ്യം സംശയാസ്പദമാണെന്നും മന്ത്രി പറഞ്ഞു. ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനാണ് ചര്‍ച്ച നടത്തുന്നത് എന്നും സമസ്തയുമായി മാത്രമല്ല, സംശയമുള്ള എല്ലാവരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

