Site iconSite icon Janayugom Online

മൂന്നാമൂഴം വിളംബരം ചെയ്ത് ഹൃദയങ്ങളില്‍; വടക്കൻമേഖലാ ജാഥ ഇന്ന് സമാപിക്കും

തിരുവനന്തപുരം: ജനകീയ ക്ഷേമ‑വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ മൂന്നാമൂഴം ഉറപ്പാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് എല്‍ഡിഎഫ് തെക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് തിരുവനന്തപുരത്ത് ഉജ്വല സമാപനം. ഫെബ്രുവരി നാലിന് ചേലക്കരയില്‍ നിന്നാരംഭിച്ച ജാഥ തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ ആവേശോജ്വല സ്വീകരണങ്ങളേറ്റുവാങ്ങിയാണ് ഇന്നലെ സമാപനം കുറിച്ചത്. പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ജാഥാ ക്യാപ്റ്റനും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം, ജാഥാ മാനേജരും സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ എം സ്വരാജ് എന്നിവര്‍ പ്രസംഗിച്ചു. 

ജാഥാംഗങ്ങളായ സി എസ് സുജാത, പി വസന്തം, വി ടി ജോസഫ്, കെ വി ബാലകൃഷ്ണന്‍, പി കെ രാജന്‍, യുജിന്‍ മൊറേലി, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, എ ഷാജു, ജോര്‍ജ് അഗസ്റ്റിന്‍, സി പി അന്‍വര്‍ സാദത്ത്, ജോണി ചെറുപറമ്പില്‍, സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം കെ പ്രകാശ്ബാബു, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂര്‍ നാഗപ്പന്‍, ജില്ലാ സെക്രട്ടറി വി ജോയ് എംഎല്‍എ, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ തുടങ്ങിയവര്‍ സംബന്ധിച്ചു. സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ ഇന്ന് പാലക്കാട് ജില്ലയിലെ തരൂരില്‍ സമാപിക്കും. ഇന്നലെ ഒറ്റപ്പാലം മണ്ഡലത്തിലായിരുന്നു ജാഥയുടെ ആദ്യ സ്വീകരണം. കെ പ്രേംകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. വൈകിട്ട് 3.45ന് മണ്ണാർക്കാട്ടെത്തിയ ജാഥയ്ക്ക് ഉജ്വല വരവേല്പാണ് നൽകിയത്. യോഗത്തിൽ സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം യു ടി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോങ്ങാട് മണ്ഡലത്തിൽ പി എ ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. പാലക്കാട്-മലമ്പുഴ മണ്ഡലങ്ങൾ സംയുക്തമായി നടത്തിയ വടക്കൻ മേഖലാ ജാഥയുടെ രണ്ടാം ദിവസത്തെ സമാപനം കോട്ടമൈതാനിയിൽ നടന്നു. ടി കെ നൗഷാദ് അധ്യക്ഷത വഹിച്ചു. ഇന്ന് രാവിലെ ചിറ്റൂരിൽ നിന്നും ആരംഭിക്കുന്ന ജാഥ, ഉച്ചകഴിഞ്ഞ് മൂന്നിന് നെന്മാറയിലും, നാലിന് ആലത്തൂരിലും സ്വീകരണങ്ങൾ ഏറ്റുവാങ്ങി സമാപന കേന്ദ്രമായ തരൂരിലെത്തും.

Exit mobile version