അഹമ്മദാബാദ് വിമാന ദുരന്തം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഓഫീസിനുള്ളിൽ പാർട്ടി നടത്തിയ നാല് മുതിർന്ന ജീവനക്കാരെ പുറത്താക്കി എയർ ഇന്ത്യ. ആഘോഷത്തിന്റെ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് കമ്പനിയുടെ നടപടി. ജൂൺ 20നായിരുന്നു സംഭവം. എയര്‍ ഇന്ത്യ ഉപകമ്പനിയായ എഐ സാറ്റ്സിന്റെ ഗുരുഗ്രാം ഓഫീസിലാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. പാര്‍ട്ടിക്കിടെ ലുങ്കിഡാന്‍സ് പാട്ടിനൊപ്പം ജീവനക്കാര്‍ ചുവടുവയ്ക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.
എഐസാറ്റ്സിലെ കമ്പനി സിഎഫ്ഒ ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ തങ്ങള്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പമാണെന്നും ഇപ്പോള്‍ പുറത്തുവന്ന ആഘോഷവിഡിയോയെ അംഗീകരിക്കുന്നില്ലെന്നും എയര്‍ ഇന്ത്യകമ്പനി വക്താവ് വിശദമാക്കി. ജീവനക്കാരുടെ പെരുമാറ്റം കമ്പനിയുടെ മൂല്യങ്ങൾക്ക് ചേർന്നതല്ലെന്ന് എഐ സാറ്റ്സ് വിമർശിച്ചു.
ഇത് തങ്ങളുടെ മൂല്യങ്ങള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തിയല്ലെന്നും ജീവനക്കാരുടെ പ്രവര്‍ത്തി അങ്ങേയറ്റം ലജ്ജാകരമാണെന്നും ഇത്തരമൊരു ആഘോഷം നടന്നതില്‍ ഖേദിക്കുന്നതായും എയര്‍ ഇന്ത്യ വിശദമാക്കി. ഇതിന് പിന്നാലെയാണ് നാല് മുതിർന്ന ഉദ്യോഗസ്ഥരെ എയർ ഇന്ത്യ പുറത്താക്കിയത്.

