Site iconSite icon Janayugom Online

ഇരുപത്തൊൻപതാം വർഷവും ഗോപി ഗുരിക്കള്‍ ഓണപ്പൊട്ടനായെത്തും

onapottanonapottan

നാളെ ഉത്രാടദിനത്തിൽ ഓണപ്പൊട്ടനായി പേരാമ്പ്ര കൽപ്പത്തൂർ എരഞ്ഞോല മീത്തിൽ ഗോപി ഗുരിക്കളെത്തും. 14-ാം വയസിൽ തുടങ്ങിയതാണ് ഓണപ്പൊട്ടൻ വേഷം കെട്ടാൻ. വയസ് 43 ൽ എത്തി നിൽക്കുമ്പോഴും പഴയ ചിട്ടകൾ പാലിച്ച് അദ്ദേഹം വേഷമണിഞ്ഞുപോരുന്നു. അത്തം മുതൽ വ്രതം ആരംഭിക്കും. മത്സ്യ മാംസാദികൾ തീർത്തും ഉപേക്ഷിക്കും. പൂരാട ദിവസം മുതൽ അരി ഭക്ഷണവും ഉണ്ടാവില്ല. ഉത്രാടത്തിനും തിരുവോണത്തിനും രാവിലെ തന്നെ ഓണപ്പൊട്ടനായി വീടുകളിലെത്തും. ഗോപി ഗുരിക്കൾ വേഷം കെട്ടിയതിന് ശേഷം ആദ്യം കൽപ്പത്തൂർ ഇടം പരദേവത ക്ഷേത്രത്തിലെത്തും. ഇവിടുത്തെ ആൽമരം വലം വെച്ച് കിഴക്കോട്ട് ഇറങ്ങിയാണ് ദേശ സഞ്ചാരത്തിന് തുടക്കമിടുക. ഓണപ്പൊട്ടന്റെ വേഷം കെട്ടിയാൽ പിന്നെ സംസാരിക്കാൻ കഴിയില്ല. കിരീടം മാറ്റിയാലെ സംസാരിക്കുകയുള്ളു. സംസാരിക്കാത്തതിനാലാണ് ഈ വേഷത്തിന് ഓണപ്പൊട്ടനെന്ന് പേര് വീണത്. 

കയ്യിലെ ഓട്ടുമണി കുലുക്കിയാണ് വരവറിയിക്കുന്നത്. നിലവിളക്കും നിറനാഴിയും ഒരുക്കി വെച്ചാണ് വീട്ടുകാർ ഓണേശ്വരനെ വരവേൽക്കുക. ദക്ഷിണയായി പണവും അരിയും നൽകും. വീട്ടുകാരെ ആശിർവദിച്ചതിനു ശേഷം മടങ്ങും. പഴയ ആചാരങ്ങൾ ഒന്നും തെറ്റിക്കാതെ ഇന്നും ചിട്ടയോടെ ഓണപ്പൊട്ടൻ വേഷം കെട്ടുന്ന ചുരുക്കം ചില ആളുകളിൽ ഒരാളാണ് ഗോപി ഗുരിക്കൾ. ക്ഷേത്രങ്ങളിൽ തെയ്യങ്ങൾ കെട്ടിയാടുന്ന കലാകാരൻ കൂടിയാണ് ഗോപി ഗുരിക്കൾ. പ്രളയകാലത്ത് ഓണപ്പൊട്ടൻ വേഷം കെട്ടി വീടുകയറിയപ്പോൾ ലഭിച്ച ദക്ഷിണ പ്രളയ ഫണ്ടിന് നൽകി മാതൃകയായിരുന്നു ഈ തെയ്യം കലാകാരൻ. ഈ വർഷം വേഷം കെട്ടുമ്പോൾ ലഭിക്കുന്ന ദക്ഷിണ പേരാമ്പ്രയിലെ കടത്തിണ്ണയിൽ അന്തിയുറങ്ങുന്ന ബാലേട്ടനെന്ന നിരാലംബനായ സഹോദരന് നൽകുമെന്നാണ് ഇദ്ദേഹം പറയുന്നത്. 

You may also like this video

Exit mobile version