Site icon Janayugom Online

സുപ്രീം കോടതി വിധി തിരിച്ചടി; ഒന്നര ലക്ഷം തൊഴിലാളികള്‍ക്ക് പണിയില്ലാതാകും

സുപ്രീം കോടതി വിധി സംസ്ഥാനത്തെ ഒന്നര ലക്ഷത്തോളം ചുമട്ടുത്തൊഴിലാളികള്‍ക്കു പണിയില്ലാതാക്കും. പരമോന്നത കോടതിയുടെ ഉത്തരവനുസരിച്ച് തൊഴിലുടമകള്‍ക്ക് സ്വന്തം സ്ഥാപനത്തിലെ തൊഴിലാളികളെക്കൊണ്ട് ചരക്കിറക്കാനും കയറ്റാനുമാകും. ഈ സ്ഥാപനങ്ങളുടെ സമീപത്തുള്ള വിവിധ യൂണിയനുകളിലെ അംഗീകൃത തൊഴിലാളികള്‍ക്ക് ചരക്കിറക്കാനുള്ള അവകാശമാണ് ഇതേ­ാടെ നിഷേധിക്കപ്പെടുന്നത്. ആറുവര്‍ഷം മുമ്പ് ഹൈക്കോടതിയില്‍ ഉത്ഭവിച്ച കേസാണ് സുപ്രീം കോടതി ഉത്തരവോടെ അന്തിമ തീര്‍പ്പായിരിക്കുന്നത്. അതതു സ്ഥാപനങ്ങളിലെ ജീവനക്കാരെക്കൊണ്ട് ചരക്കിറക്കാന്‍ അനുവദിക്കണമെന്ന ഓള്‍ കേരളാ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടായിരുന്നു.

ഇതിനെ ചോദ്യം ചെയ്ത് സംസ്ഥാന ചുമട്ടുത്തൊഴിലാളി ക്ഷേമ ബോര്‍ഡ് നല്കിയ ഹര്‍ജിയില്‍ ഓരോ പ്രദേശത്തേയും ചരക്കിറക്കുന്നതിനുള്ള അവകാശം അതതു പ്രദേശത്തെ അംഗീകൃത തൊഴിലാളികള്‍ക്കായിരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ വാദം തള്ളിക്കൊണ്ടാണ് സുപ്രീം കോടതി സുപ്രധാന വിധി പ്രഖ്യാപനം നടത്തിയത്. ഈ വിധിയോടെ കേരളം തൊഴില്‍സൗഹൃദ സംസ്ഥാനമല്ല എന്ന പേരുദോഷത്തിനു കാരണമായ നോക്കുകൂലി സമ്പ്രദായത്തിനും അറുതിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ചില യൂണിയനുകളുടെ തെറ്റായ നിലപാടാണ് പുതിയ വിധിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്ഥാപനങ്ങളിലെ തൊഴിലാളികളും അംഗീകൃത തൊഴിലാളികളും ചേര്‍ന്ന് ചരക്കുകളിറക്കാമെന്ന ചെറുകിട തൊഴില്‍ സ്ഥാപന ഉടമകളുടെ അനുരഞ്ജന നിര്‍ദേശങ്ങള്‍ ചില യൂണിയനുകള്‍ അംഗീകരിച്ചില്ല.

മുഴുവന്‍ ചരക്കും തങ്ങള്‍ ഇറക്കുകയും കയറ്റുകയും ചെയ്യുമെന്ന് ഈ യൂണിയനുകള്‍ പിടിവാശി കാട്ടുന്നതും വ്യാപകമായി. ചരക്കിറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ തങ്ങള്‍‍ പറയുന്ന തുക നോക്കുകൂലിയായി നല്കണമെന്ന ആവശ്യത്തിനു മുന്നില്‍ സ്ഥാപന ഉടമകള്‍ക്ക് കീഴടങ്ങേണ്ടി വന്നു. നോക്കുകൂലി നല്കിയില്ലെങ്കില്‍ ചരക്കിറക്കാന്‍ അനുവദിക്കില്ല എന്ന കടുത്ത നിലപാട് ചില യൂണിയനുകള്‍ കൈക്കൊണ്ടതോടെ പല സ്ഥാപനങ്ങളും പൂട്ടേണ്ടിവന്നു. നോക്കുകൂലി നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെപ്പോലും നോക്കുകുത്തിയാക്കിയാണ് ചില യൂണിയനുകള്‍ പ്രവര്‍ത്തിച്ചത്. തൊഴില്‍ ചെയ്യാനുള്ള ഭരണഘടനാദത്തമായ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് നടക്കുന്നതെന്ന ഹര്‍ജിക്കാരുടെ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. സുപ്രീം കോടതി ഉത്തരവു നടപ്പാക്കുകയേ സംസ്ഥാന സര്‍ക്കാരിനും നിര്‍വാഹമുള്ളു. ഇതോടെ ഒന്നരലക്ഷത്തോളം ചുമട്ടുതൊഴിലാളികള്‍ തൊഴിലില്ലായ്മയിലേക്ക് എടുത്തെറിയപ്പെടുന്നതും സാമൂഹ്യ–സാമ്പത്തിക രംഗങ്ങളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ചെറുതായിരിക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Eng­lish Sum­ma­ry: one and a half lakh porters will be out of work
You may also like this video

Exit mobile version