Site iconSite icon Janayugom Online

കാട്ടുപോത്തിന്റെ കുത്തേറ്റ് മൂന്നുപേര്‍ മരിച്ചു

കോട്ടയം ജില്ലയിലെ എരുമേലിയിലും കൊല്ലം ജില്ലയിലെ അഞ്ചലിലുമായി കാട്ടുപോത്തിന്റെ കുത്തേറ്റ് മൂന്നു പേർക്ക് ദാരുണാന്ത്യം. എരുമേലി കണമല അട്ടിവളവിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയുണ്ടായ ദുരന്തത്തില്‍ കണമല പുറത്തേൽ ചാക്കോച്ചൻ (65), പ്ലാവനാക്കുഴിയിൽ തോമാച്ചൻ (60) എന്നിവരാണ് മരിച്ചത്. അഞ്ചലില്‍ ഇടമുളയ്ക്കൽ പെരുങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിള വീട്ടിൽ സാമുവൽ വർഗീസ് (രാജൻ-62) ആണ് മരിച്ചത്.

വീടിനുമുന്നിലെ തിണ്ണയിൽ പത്രം വായിച്ച് ഇരിക്കുകയായിരുന്ന ചാക്കോച്ചനെയാണ് ആദ്യം കാട്ടുപോത്ത് ആക്രമിച്ചത്. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ ഉടൻ കാഞ്ഞിരപ്പള്ളിക്ക് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൊട്ടുപിന്നാലെ വീടിനു സമീപത്തെ തോട്ടത്തിൽ വച്ച് ടാപ്പിങ്ങിനിടെയാണ് തോമസിന് നേരെ ആക്രമണമുണ്ടായത്. തോമസിനെ സഹോദരനും പ്രദേശവാസികളും ചേർന്ന് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും 10.30 ഓടെ മരിച്ചു. നാട്ടുകാർ ബഹളം വച്ചതോടെ കാട്ടുപോത്ത് ഒഴിഞ്ഞ പറമ്പിലേക്ക് ഓടിമറഞ്ഞു.

അഞ്ചലില്‍ രാവിലെ എട്ടരയോടെ വീട്ടിന് സമീപത്തെ റബ്ബർത്തോട്ടത്തില്‍ ടാപ്പിങ് തൊഴിലാളിയോടൊപ്പം റനടക്കുകയായിരുന്ന വർഗീസിനെ പാഞ്ഞെത്തിയ കാട്ടു പോത്ത് ആക്രമിക്കുകയായിരുന്നു. റബ്ബർമരത്തിൽ കയറി താൻ രക്ഷപ്പെടുകയായിരുന്നുവെന്നും മറ്റൊരു കാട്ട് പോത്തുകൂടി സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും ടാപ്പിങ് തൊഴിലാളി പറഞ്ഞു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ കാട്ട് ഓടി രക്ഷപ്പെടുന്നതിനിടെ കയ്യാലക്കുഴിയിൽ വീണ കാട്ടുപോത്തും ചത്തു.

മരണമടഞ്ഞവരുടെ കുടുംബത്തിന് 10 ലക്ഷം വീതം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. അഞ്ച് ലക്ഷം ഇന്നു തന്നെ വിതരണം ചെയ്യും. കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടിക്കാനുള്ള നടപടികൾ വനം വകുപ്പ് തുടങ്ങി. തിങ്കളാഴ്ചയ്ക്കുള്ളില്‍ കാട്ടുപോത്ത് ജനവാസമേഖലയിലേക്ക് കടന്നു വന്നാല്‍ വെടിവയ്ക്കാന്‍ പൊലീസിന് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവ് നല്‍കി.

ലൈസാമ്മയാണ് മരിച്ച തോമസിന്റെ ഭാര്യ. മക്കൾ: അമല, വിമല. ചാക്കോച്ചന്റെ ഭാര്യ: ആലിസ്. മക്കൾ: അനു, നീതു, നിഷ. തോമസിന്റെ സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കണമല സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ചാക്കോയുടെ സംസ്ക്കാരം പിന്നീട്. വത്സമ്മയാണ് സാമുവല്‍ വര്‍ഗിസിന്റെ ഭാര്യ. മക്കൾ: രാജി വർഗീസ്, സുജി വർഗീസ്. മരുമക്കൾ: റോബിൻ, അനീഷ്. സംസ്കാരം പിന്നീട്.

Eng­lish Summary;One died after being bit­ten by a wild buf­fa­lo in Erumeli

You may also like this video

Exit mobile version