Site icon Janayugom Online

കേരളത്തില്‍ അഞ്ചിലൊരാള്‍ക്ക് പ്രമേഹം

അനാരോഗ്യകരമായ ജീവിത ശൈലിയും ഭക്ഷണക്രമങ്ങളും മൂലം സംസ്ഥാനത്ത് പ്രമേഹ രോഗികളുടെ എണ്ണത്തിൽ വർധനവ്. ലോകാരോഗ്യ സംഘടനയുടെയും ഇന്റർനാഷണൽ ഡയബറ്റിക്ക് ഫെഡറേഷന്റെയും നേതൃത്വത്തിൽ ഇന്ന് ലോക പ്രമേഹദിനമായി ആചരിക്കുകയാണ്.
ആഗോളതലത്തിലെ കണക്കനുസരിച്ച് പ്രമേഹ രോഗികളുടെ എണ്ണത്തിൽ ചൈനയാണ് ഒന്നാം സ്ഥാനത്ത്. തൊട്ടു പിന്നിൽ രണ്ടാം സ്ഥാനമുള്ളത് ഇന്ത്യക്കാണ്. എന്നാൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പ്രമേഹ രോഗികളുടെ ശതമാനം രണ്ട് മടങ്ങ് കൂടുതലാണ്. കേരളത്തിൽ അഞ്ചിൽ ഒരാൾ പ്രമേഹം ബാധിച്ചവരാണ് എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കോവിഡ് കാലം മുതലാണ് ചെറുപ്പക്കാരിൽ പ്രമേഹം വർധിച്ചു വരാൻ തുടങ്ങിയത്. 2021ലെ ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ 74 ദശലക്ഷത്തിലധികം പേർ പ്രമേഹ രോഗികളായി ജീവിക്കുന്നുണ്ട്. ഈ പ്രവണത തടയാൻ ജീവിതശൈലിയിൽ മാറ്റം വേണമെന്നാണ് പ്രമുഖ ന്യൂട്രീഷ്യൻ ആൻഡ് വെൽനസ് കൺസൾട്ടന്റ് ഷീലാ കൃഷ്ണസ്വാമി അഭിപ്രായപ്പെടുന്നത്. 

രാജ്യത്ത് പ്രമേഹത്തിന്റെ വ്യാപനം പെരുകുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്. ബദാം പോലെയുള്ള ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് കൗമാരക്കാരിലും പ്രീഡയബറ്റിസ് ഉള്ള യുവാക്കളിലും ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിച്ചേക്കാമെന്നും ഷീലാ കൃഷ്ണസ്വാമി പറയുന്നു. പ്രമേഹ രോഗ ചികിത്സയ്ക്കുള്ള ഇൻസുലിൻ കണ്ടുപിടിക്കുന്നതിന് നേതൃത്വം നൽകിയ ഫെഡറിക്ക് ബാൻഡിങ്ങിന്റെ ജന്മദിനമായ നവംബർ 14 ആണ് ലോക പ്രമേഹ രോഗ ദിനമായി 1991 മുതൽ ആചരിച്ചുവരുന്നത്. ലോകത്തിൽ 430 മില്യണിലധികം ആളുകൾ പ്രമേഹ ബാധിതരാണ്. ഒരോ എട്ടു സെക്കന്റിലും പ്രമേഹരോഗം കാരണം ഒരാൾ മരണപ്പെടുന്നുണ്ട്.

പ്രമേഹ രോഗം ടൈപ്പ് ഒന്ന്, ടൈപ്പ് രണ്ട് വിഭാഗമുണ്ട്. ശരീരത്തിൽ ഇൻസുലിൻ ഉല്പാദിപ്പിക്കുന്ന പാൻക്രിയാസ് ഗ്രന്ഥിയിലെ ബിറ്റാ സെല്ലുകൾ നശിച്ച് പോകുന്നതാണ് ടൈപ്പ് ഒന്ന് രോഗത്തിന് കാരണമാകുന്നത്. സാധാരണയായി കുട്ടികളിലും, 20 വയസിന് താഴെ ഉള്ളവരിലുമാണ് ഇത് കാണപ്പെടുന്നത്. ടൈപ്പ് രണ്ട് പ്രമേഹമാണ് സാധാരണമായി 85–90ശതമാനം ആളുകളിലും കാണപ്പെടുന്നത്. 35 വയസിൽ കൂടുതലുള്ളവരിലാണ് ഇത് കാണുന്നത്. ഇൻസുലിന്റെ ഉല്പാദനം പ്രായമാകുമ്പോൾ കുറഞ്ഞു വരുന്നതും ടൈപ്പ് രണ്ട് പ്രമേഹത്തിന് കാരണമാകുന്നു. ഒരു പക്ഷേ, മറ്റേത് രോഗത്തിനേക്കാളും വിപത്തായി പ്രമേഹം മാറിക്കഴിഞ്ഞു. 

Eng­lish Sum­ma­ry: One in five peo­ple in Ker­ala have diabetes

You may also like this video

Exit mobile version