Site icon Janayugom Online

ഓൺലൈൻ തട്ടിപ്പ്; ബിഹാർ സ്വദേശികൾ അറസ്റ്റിൽ 

മാവേലിക്കര സ്വദേശിയായ അധ്യാപികയുടെ പക്കൽ നിന്നും 1.35 ലക്ഷം രൂപ ഓൺലൈൻ വഴി തട്ടിയെടുത്ത ബിഹാർ സ്വദേശികൾ പിടിയിൽ. സൂരജ് കുമാർ (23), അമൻ കുമാർ (21) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. അധ്യാപികയുടെ മൊബൈൽ ഫോണിലേക്ക് എസ്ബിഐ അക്കൗണ്ട് സസ്പെൻഡ് ചെയ്തിരിക്കുന്നതായി എസ്എംഎസ് വന്നിരുന്നു. കൂടാതെ പാൻകാർഡ് ബന്ധിപ്പിക്കുവാൻ നിർദേശിച്ച് ഒരു ലിങ്ക് അയച്ചു കൊടുക്കുകയും ചെയ്തു. ലിങ്കിൽ ക്ലിക്ക് ചെയ്ത് അൽപ്പ സമയത്തിനകം അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടുകയായിരുന്നു. പിന്നീട് അധ്യാപികയുടെ പരാതിയിൽ മാവേലിക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
സൈബർ സെല്ലിന്റെ സഹായത്തോടെ അധ്യാപികയുടെ അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ട പണം റിലയൻസ് റീടെയിൽ ഇന്റർനെറ്റ് പർച്ചേസ് വഴി 1.10 ലക്ഷം രൂപ വിലയുള്ള സാംഗ്സങ് മൊബൈൽ ഫോൺ വാങ്ങുന്നതിനും, ഇന്റർനെറ്റ് ബാങ്കിങ് വഴി ബിഹാറിലെ പട്നയിലുള്ള അക്കൗണ്ടിലേക്കും ട്രാൻസ്ഫർ ചെയ്തതായും മനസിലാക്കി. അന്വേഷണ സംഘം രാജസ്ഥാൻ, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. തുടർന്ന് ബിഹാറിലെ പട്നയിൽ നടത്തിയ അന്വേഷണമാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചത്. പ്രതികളെ മാവേലിക്കര ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Eng­lish Sum­ma­ry; online fraud; Natives of Bihar arrested
You may also like this video

Exit mobile version