Site iconSite icon Janayugom Online

ഓപ്പറേഷൻ സാഗർ ബന്ധു: ശ്രീലങ്കയിലേക്ക് ഇന്ത്യ ബെയ്‌ലി പാലം എത്തിച്ചു

ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ശ്രീലങ്കയ്ക്കുള്ള സഹായം ഇന്ത്യ തുടരുന്നു. വ്യോമസേനയുടെ സി 17 വിമാനം ഹിന്ദനിൽ നിന്ന് കൊളംബോയിലേക്ക് 65 ടൺ ഭാരമുള്ള ബെയ്‌ലി പാലം എയർലിഫ്റ്റ് ചെയ്തു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിക്കാനാണ് ബെയ‍്‍ലി പാലം എത്തിച്ചത്. ശ്രീലങ്കയില്‍ ക്ഷാപ്രവർത്തനം, മെഡിക്കൽ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ വ്യോമസേനയുടെ ദൃശ്യങ്ങൾ പ്രതിരോധ മന്ത്രാലയം പങ്കിട്ടു. വ്യോമസേനയുടെ എംഐ‑17 വി5 ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തന ദൗത്യത്തിന്റെ ഭാഗമാണ്. ഒമ്പത് ടൺ ദുരിതാശ്വാസ സാധനങ്ങളാണ് എംഐ‑17 വി5 ഹെലികോപ്റ്ററുകളില്‍ എത്തിച്ചത്. 

ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് രക്ഷപ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തി എന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഡിറ്റ്‍വാ ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായം നൽകുന്നതിനായി വിപുലമായ വ്യോമ, കടൽ, കര പ്രവർത്തനങ്ങൾ നടത്തി ഓപ്പറേഷൻ സാഗർ ബന്ധുവിന് കീഴിൽ ശ്രീലങ്കയ്ക്കുള്ള മാനുഷിക സഹായം തുടരുകയാണെന്ന് ഇന്ത്യൻ ഹൈക്കമ്മിഷൻ അറിയിച്ചു. കരയിലേക്ക് ആഞ്ഞടിച്ച ചുഴലിക്കാറ്റ് മൂലമുണ്ടായ വൻ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ, ശ്രീലങ്ക ദ്വീപിലെ 25 ജില്ലകളിൽ 22 എണ്ണവും ‘ദുരന്ത മേഖലകൾ’ ആയി പ്രഖ്യാപിച്ചു. 479 പേര്‍ മരിച്ചു. 1.4 ദശലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. 1,441 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 2,33,000 ൽ അധികം ആളുകൾ അഭയം പ്രാപിച്ചിട്ടുണ്ടെന്ന് ശ്രീലങ്കൻ സർക്കാർ കണക്കുകൾ പറയുന്നു. 

Exit mobile version