ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്ക്കർ പരാമർശത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം. നീല വസ്ത്രങ്ങൾ ധരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. എൻഡിഎ- ഇന്ത്യ സഖ്യ എംപിമാർ നേർക്കുനേർ നിന്ന് മുദ്രാവാക്യം മുഴക്കിയതോടെ പാർലമെന്റ് വളപ്പിൽ സംഘർഷാന്തരീക്ഷമുണ്ടായി. പ്രതിപക്ഷ എംപിമാർ ബിജെപി പ്രതിഷേധത്തിനിടയിലേക്ക് കയറിയതോടെ സംഘർഷാവസ്ഥയിലേക്ക് സ്ഥിതിയെത്തി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയേയും പ്രിയങ്കാ ഗാന്ധിയെയും ബിജെപി എംപിമാർ പിടിച്ചുതള്ളിയെന്ന് കോൺഗ്രസ് ആരോപിച്ചു. രാഹുൽ ബിജെപി എപിമാരെ തളളിയെന്ന് ബിജെപിയും ആരോപിച്ചു. പാർലമെന്റിന് സമീപം വിജയ് ചൗക്കിൽ വലിയ സുരക്ഷാ സന്നാഹമൊരുക്കിയിട്ടുണ്ട്. കൂടുതൽ സേനാംഗങ്ങളെയും സ്ഥലത്ത് വിന്യസിച്ചു. അംബേദ്കര്‍ അംബേദ്കര്‍ എന്നാവര്‍ത്തിച്ച് പറയുന്നതിന് പകരം ദൈവത്തെ വിളിച്ചാല്‍ സ്വര്‍ഗത്തിലെങ്കിലും ഇടം കിട്ടുമെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ഇതിനെതിരെയാണ് ഇന്ത്യാ മുന്നണിയുടെ പ്രതിഷേധം. ബഹളത്തെ തുടർന്ന് ലോക്‌സഭാ രണ്ട് മണി വരെ പിരിഞ്ഞു. രാജ്യസഭയിലും ബഹളമുണ്ടായി.

