Site icon Janayugom Online

ഒടിടി പ്ലാറ്റ്ഫോമുകള്‍ കേന്ദ്രസര്‍ക്കാരിന്റയും ബിജെപിയുടെയും നിയന്ത്രണത്തില്‍: അദൃശ്യമായ സെൻസര്‍ഷിപ്പെന്ന് അനുരാഗ് കശ്യപ്

ഒടിടി പ്ലാറ്റ്ഫോമുകള്‍ കേന്ദ്രസര്‍ക്കാരിന്റയും ബിജെപിയുടെയും നിയന്ത്രണത്തിലെന്ന് റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആമസോണ്‍ പ്രൈം, നെറ്റ്ഫ്ലിക്സ് എന്നിവയെ വാട്സ്ആപ്പ് പോലെ ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നതായും വാഷിങ്ടണ്‍ പോസ്റ്റ് കണ്ടെത്തി. ട്വിറ്ററിനെതിരെയും കേന്ദ്രസര്‍ക്കാരിന്റെ പിടിമുറുകിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിമിനല്‍ കേസുകള്‍, കൂട്ടായ സമ്മര്‍ദ്ധം എന്നിവ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് നേരെ ഉപയോഗിക്കപ്പെടുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സ്വയം സെൻസര്‍ഷിപ്പ് നടത്തുന്ന ഇന്ത്യൻ സംസ്കാരം ഒടിടി മേഖലയില്‍ എങ്ങനെ നാടകീയമായും സൂക്ഷ്മമായും സ്വാധീനം ചെലത്തുന്നു എന്നും ഇന്ത്യയിലെ നെറ്റിഫ്ലിക്സ്, പ്രൈം വീഡിയോ എക്സിക്യൂട്ടീവുകളും അഭിഭാഷകരും ഹിന്ദു വലതപക്ഷ സംഘടനകളെയും ബിജെപിയെയും ബാധിക്കുന്ന ഉള്ളടക്കങ്ങളില്‍ മാറ്റം വരുത്തണമെന്ന് നിരന്തരം ആവശ്യപ്പെടുന്നതായും പത്രറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ രാഷ്ട്രീയ, മത, ജാതി വിഭജനങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങള്‍ കൊണ്ടുവരുമ്പോൾ അവ നിരസിക്കപ്പെടുകയോ പകുതിയിൽ ഉപേക്ഷിക്കുകയോ ചെയ്യുന്നതെങ്ങനെ എന്നതും അന്വേഷണത്തിന്റെ ഭാഗമായിരുന്നു. പൂർത്തിയാക്കിയ പരമ്പരകളും സിനിമകളും പോലും നെറ്റ്ഫ്ലിക്സും പ്രൈം വീഡിയോയും ഉപേക്ഷിക്കുകയും തടഞ്ഞുവെക്കുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം സിനിമകള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്ന് നിശ്ശബ്ദമായി മൂടിവയ്ക്കെപ്പെടുകയാണ് ഉണ്ടാകുന്നത്. അദൃശ്യമായ സെൻസര്‍ഷിപ്പ് നിലനില്‍ക്കുന്നതായി സംവിധായകൻ അനുരാഗ് കശ്യപ് അഭിപ്രായപ്പെട്ടു. 

പ്രൈം വീഡിയോ നിര്‍മ്മിച്ച താണ്ഡവ് എന്ന സുപ്രധാന പരമ്പര ജനരോഷം, സർക്കാർ നിയമങ്ങൾ, പൊലീസ് ഭീഷണി എന്നിവ മൂലം കുപ്രസിദ്ധി ആര്‍ജിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പരമ്പരയുടെ പേരില്‍ ഒടിടി ജീവനക്കാരിക്ക് ഒളിവിൽ പോകേണ്ടതായും അവരുടെ പാസ്‌പോർട്ട് പൊലീസില്‍ സറണ്ടര്‍ ചെയ്യേണ്ടി വന്നതായും റിപ്പോർട്ടിൽ പറയുന്നു. താണ്ഡവിന് സംഭവിച്ച തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യ മുൻ പ്രൊഡക്ഷൻ മാനേജര്‍ പാര്‍ത്ഥ് അറോറ അഭിപ്രായപ്പെട്ടു. ഇന്ത്യൻ രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന ഗോർമിന്റ് ഉള്‍പ്പെടെ പല പദ്ധതികളും ആരംഭിക്കുകയും ചിത്രീകരിക്കുകയും ചെയ്യുന്നതായും ശേഷം ഉപയോഗിക്കാതെ പോകുന്നതായും പത്രം കുറ്റപ്പെടുത്തുന്നു.
2021ല്‍ മാക്സിമം സിറ്റി എന്ന കൃതിയുടെ ദൃശ്യാവിഷ്ക്കാരം നെറ്റ്ഫ്ലിക്സ് പുറംലോകം കാണിച്ചില്ലെന്നും മുംബൈയിലെ ഹിന്ദു മതഭ്രാന്ത് ഉള്‍പ്പെടെയുള്ളവ അതില്‍ പ്രതിപാദിച്ചിരുന്നതായും അനുരാഗ് കശ്യപ് വാഷിങ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു.
പ്രേക്ഷകരുടെ പരാതികളില്‍ 15 ദിവസത്തിനുള്ളില്‍ തീര്‍പ്പുണ്ടാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഒടിടി പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണം ലക്ഷ്യമിട്ടുള്ളതായിരുന്നു എന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ നിയമമനുസരിച്ച് പരാതികളില്‍ തീര്‍പ്പുണ്ടാക്കാത്ത പ്രക്ഷേപണ കമ്പനികള്‍ വിവിധ സര്‍ക്കാര്‍ കമ്മിറ്റികള്‍ അനുശാസിക്കുന്ന നിയമനടപടികള്‍ നേരിടേണ്ടി വരും.
കോണ്‍ഫഡറേഷൻ ഓഫ് ഇന്ത്യൻ ഇന്റസ്ട്രീസിന്റെയും ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പിന്റെയും കണക്കനുസരിച്ച് സ്ട്രീമിങ് പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള ഇന്ത്യൻ വരുമാനം 2022ലെ 260 കോടിയില്‍ നിന്ന് 2030 ഓടെ 1300 കോടിയായി ഉയരും. 

താണ്ഡവിനെതിരായി രമേശ് സോളങ്കി എന്ന വലതുപക്ഷ പ്രവര്‍ത്തകനാണ് പൊലീസ് പരാതി നല്‍കിയത്. പരമ്പര പിൻവലിക്കുന്നതിന് താൻ ഉള്‍പ്പെടെയുള്ള ഹിന്ദുത്വ വാദികള്‍ വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് ഒടിടി പ്ലാറ്റ്ഫോമിനെതിരെ സമ്മര്‍ദം ചെലത്തുന്നതായി സോളങ്കി ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ലോകത്തെ പല കോണുകളില്‍ നിന്നുള്ളവരും ഇതില്‍ അംഗങ്ങളാണെന്നും ഇതിനായി സാമ്പത്തിര നിയമപരമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതായും സോളങ്കി വ്യക്തമാക്കുന്നു. തന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് ബിജെപി നേതാക്കള്‍ ആശംസ സന്ദേശങ്ങള്‍ അയച്ചതായും 2022ല്‍ താൻ ബിജെപിയില്‍ ചേര്‍ന്നതായും സോളങ്കി പറയുന്നു.
സ്വയം സെൻസര്‍ ചെയ്യേണ്ടതുണ്ടെന്നും തലയ്ക്കു നേരെ ഒരു തോക്ക് എപ്പോഴും ഉണ്ടാകുമെന്നും ഇത്തരം ആളുകളെ യോജിപ്പിച്ച് പ്രവര്‍ത്തിക്കാൻ തീവ്ര വിഭാഗങ്ങള്‍ക്ക് സാധിക്കുമെന്നും ഒരു സംവിധായകൻ വാഷിങ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. പുതിയ പ്രക്ഷേപണ സേവന ബില്ലും ഇത്തരത്തില്‍ മാധ്യമങ്ങളെ ആകെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

Eng­lish Sum­ma­ry: OTT Plat­forms Con­trolled by Cen­tral Govt, BJP

You may also like this video

Exit mobile version