Site iconSite icon Janayugom Online

എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് പാലക്കാട് സമാപനം

സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്ത് നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള സമാപിച്ചു. ജി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേള നടത്തിയത്. വിവിധ വകുപ്പുകളുടെ ശീതീകരിച്ച 250 ഓളം സ്റ്റാളുകള്‍ മേളയുടെ ഭാഗമായി. കഴിഞ്ഞ ഒരാഴ്ച്ചയായി ഒരു ലക്ഷത്തിലധികം പേരാണ് മേളയുടെ ഭാഗമായത്. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വ്യത്യസ്ത വിഷയങ്ങളില്‍ എല്ലാ ദിവസവും സെമിനാറുകള്‍ നടത്തി.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ തൊഴില്‍മേള, വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി സൗജന്യ കൗണ്‍സലിങ്, പൊലീസ് ഡോഗ് ഷോ, കുടുംബശ്രീയുടെ നേതൃത്വത്തില്‍ കൈമാറ്റചന്ത, ഫിഷ് സ്പാ, എ.ഐ പ്രദര്‍ശനവും ക്ലാസും, പാലക്കാടന്‍ രുചി വൈഭവങ്ങളോടുകൂടിയ ഫുഡ് കോര്‍ട്ട്, സൗജന്യ കുതിര സവാരി, ആധാര്‍കാര്‍ഡ് എടുക്കാനും തെറ്റ് തിരുത്താനുള്‍പ്പെടെ അക്ഷയയുടെ പ്രത്യേക സ്റ്റാള്‍, സഹകരണ വകുപ്പിന്റെ പുഷ്പമേള, താരതമ്യേന വിലക്കുറവില്‍ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, പാട്ട് പാടാന്‍ അവസരം നല്‍കുന്ന സിംഗിങ് പോയിന്റ്, പൊതുജനങ്ങളുടെ രേഖാചിത്രം സൗജന്യമായി വരച്ച് നല്‍കുന്ന കലാകാരന്‍ തുടങ്ങി വിവിധ വകുപ്പുകളുടെ വ്യത്യസ്തമായ സ്റ്റാളുകളായിരുന്നു മേളയുടെ പ്രധാന ആകര്‍ഷണം.

വൈകീട്ട് നടന്ന കലാസാംസ്‌കാരിക പരിപാടികള്‍ പാലക്കാടിന്റെ തനത് കലാരൂപമായ പൊറാട്ട് കളിയും നാടന്‍ കലാപ്രകടനങ്ങളും ഭിന്നശേഷി വിഭാഗത്തിന്റെയും ട്രാന്‍സ്ജെന്‍ഡര്‍സിന്റെയും ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന പരിപാടികള്‍കൊണ്ട് വ്യത്യസ്തമായി. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ മന്ത്രിസഭായോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സമാപന സമ്മേളന പരിപാടിയും കലാപരിപാടികളും മാറ്റി വെച്ചിരുന്നു.

എന്റെ കേരളം പ്രദര്‍ശന വിപണന മേള: മികച്ച സറ്റാളില്‍ പൊലീസ് വകുപ്പ് ഒന്നാമത്

സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സ്റ്റാളുകളില്‍ മികച്ച സ്റ്റാളായി പൊലീസ് വകുപ്പിനെ തെരഞ്ഞെടുത്തു.രണ്ടാം സ്ഥാനം അഗ്‌നി ശമന രക്ഷാ സേനയും മൂന്നാം സ്ഥാനം പൊതുവിദ്യാഭ്യാസ വകുപ്പിനും ലഭിച്ചു. സ്റ്റാളില്‍ ക്രമീകരിച്ച ആര്‍ട്ട് വര്‍ക്ക്, സ്റ്റാള്‍ സജ്ജീകരിച്ച രീതി, സന്ദര്‍ഭോചിതമായ അവതരണം, പൊതുജന സമ്പര്‍ക്കം തുടങ്ങിയവ പരിഗണിച്ചാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

 

Exit mobile version