Site icon Janayugom Online

പറവൂരില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം; സഹോദരി ജിത്തു പിടിയിൽ

പറവൂരിൽ കഴിഞ്ഞ ദിവസം വീടിനകത്ത് പൊള്ളലേറ്റ് യുവതി മരിച്ച സംഭവത്തിൽ അതേദിവസം കാണാതായ സഹോദരി ജിത്തുവിനെ(22) പൊലീസ് പിടികൂടി. പെരുവാരം പനോരമ നഗറില്‍ അറയ്ക്കപറമ്പില്‍ ശിവാനന്ദന്റെ മകള്‍ വിസ്മയ (25) മരിച്ച സംഭവത്തിലാണ് അറസ്റ്റ്. കാക്കനാട് ഒളിവിൽ കഴിയുകയായിരുന്ന ജിത്തുവിനെ ഇന്നലെ വൈകിട്ടാണ് പൊലീസ് പിടികൂടിയത്. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ജിത്തുവിനെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
പെരുവാരം പനോരമ നഗറില്‍ ചൊവ്വാഴ്ച വൈകിട്ട് മൂന്നിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. എറണാകുളം, തൃശൂർ ജില്ലകളിലെ റയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ജിത്തുവിനെ കണ്ടെത്താനായില്ല. റയിൽവേ സ്റ്റേഷനുകളിലും റയിൽവേ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും വിവരം നൽകിയിരുന്നു. ഇതിനിടയിലാണ് കാക്കനാട് നിന്നും ജിത്തു പിടിയിലായത്. 

എങ്ങനെയാണ് തീപിടിച്ചതെന്നു സ്ഥിരീകരിക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. സംഭവത്തിൽ മറ്റാരുടെയെങ്കിലും ഇടപെടലുകൾ ഉണ്ടോയെന്ന കാര്യവും വ്യക്തമല്ല. വിശദമായ ചോദ്യം ചെയ്യലിൽ മാത്രമേ അക്കാര്യം വ്യക്തമാവുകയുള്ളു. ജിത്തുവിനെ നേരത്തെ രണ്ട് തവണ വീട്ടിൽ നിന്നു കാണാതായിട്ടുണ്ട്. എളമക്കര, തൃശൂർ എന്നിവിടങ്ങളിൽ നിന്നാണ് അന്ന് കണ്ടെത്തിയത്.
വീട് വിട്ടിറങ്ങിയ ശേഷം മൊബൈൽ ഫോണിന്റെ ബാറ്ററി ഊരിമാറ്റുകയും സിം കാർഡ് നശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവ ദിവസം വൈകിട്ട് ഏഴര വരെ എടവനക്കാട് ഭാഗത്ത് ലൊക്കേഷൻ കാണിച്ചിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. പറവൂർ ബസ് സ്റ്റാൻഡിന്റെ പരിസരം വഴി ജിത്തു നടന്നു പോകുന്ന സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചതാണ് സഹായകമായത്.

ENGLISH SUMMARY:Paravoor vis­maya case; jithu arrested
You may also like this video

Exit mobile version