Site iconSite icon Janayugom Online

ഇന്ത്യന്‍ പ്രദേശങ്ങളില്‍ പട്രോളിങ് അനുവദിക്കണം

ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ പട്രോളിങ് അനുവദിക്കണമെന്ന കടുത്ത ആവശ്യവുമായി ചൈന. നാല് വര്‍ഷമായി യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ തുടരുന്ന അതിര്‍ത്തി സംഘര്‍ഷത്തിന് അയവുവരുന്നതായി ചൈന കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഇതിനോട് ചേരുന്ന പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അരുണാചല്‍ പ്രദേശിലെ രണ്ട് നിര്‍ണായക കേന്ദ്രങ്ങളില്‍ പട്രോളിങ് നടത്താന്‍ അനുമതി നല്‍കണമെന്ന നിര്‍ദേശം ചൈന മുന്നോട്ടുവച്ചിരിക്കുന്നതെന്ന് ദ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. 2022 ഡിസംബറില്‍ ആക്രമണമുണ്ടായ തവാങിലെ വടക്ക് കിഴക്കന്‍ പ്രദേശത്തെ യാങ്സി മേഖല, പതിറ്റാണ്ടുകളായി ഇന്ത്യയുടെ കൈവശമുള്ള മധ്യ അരുണാചലിലെ സുബന്‍സിരി നദീ താഴ്‌വര എന്നിവിടങ്ങളില്‍ പട്രോളിങ് അനുവദിക്കണമെന്നാണ് ചൈനയുടെ ആവശ്യം.

കഴിഞ്ഞ നാലുവര്‍ഷമായി തുടരുന്ന ഉന്നതതല ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ചൈന പുതിയ ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നത്. ഡെപ്സാങ് പ്ലേറ്റിലെ 972 ചതുരശ്ര കിലോമീറ്ററില്‍ ഉള്‍പ്പെടുന്ന 10,11,12,13 പട്രോള്‍ പോയിന്റുകളില്‍ പ്രവേശിക്കുന്നതിന് ചൈന ഇന്ത്യ സൈന്യത്തെ വിലക്കിയിരിക്കുകയാണ്. 2020 ജനുവരിയിലാണ് ഇന്ത്യ ഈ മേഖലയില്‍ അവസാനമായി പട്രോളിങ് നടത്തിയത്. പട്രോളിങ് മേഖലയിലെ പ്രവേശനം സംബന്ധിച്ചാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കം തുടരുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ കഴിഞ്ഞദിവസം തുറന്നുസമ്മതിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ന്നിരിക്കുകയാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. പുതുതായി പട്രോളിങ് നടത്തണമെന്ന് ചൈന ആവശ്യപ്പെടുന്ന അരുണാചല്‍ പ്രദേശിലെ രണ്ട് സ്ഥലങ്ങളും ഇന്ത്യയുടെ കൈവശമുള്ളതാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2022 ഡിസംബറില്‍ യാങ്സിയില്‍ നടന്ന ഏറ്റുമുട്ടലിന് ശേഷം ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അതിര്‍ത്തിയിലെ തല്‍സ്ഥിതി ഏകപക്ഷീയമായി മാറ്റാന്‍ ശ്രമിച്ചുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. 2021 ഒക്ടോബറിലും സമാനമായ ഏറ്റുമുട്ടലുണ്ടായിരുന്നു. പിന്നീട് 17,000 അടി ഉയരമുള്ള കൊടുമുടിക്ക് മുകളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇവിടം ഇന്ത്യയുടെ ശക്തമായ നിരീക്ഷണമുള്ള മേഖലയാണ്. സുബന്‍സിരി താഴ്‌വരയിലും സമാനസ്ഥിതി തന്നെയാണുള്ളത്.

Exit mobile version