Site iconSite icon Janayugom Online

സരയൂ നദി കരകവിയുന്നു;വീടുകള്‍ പൊളിക്കാന്‍ നിര്‍ബന്ധിതരായി ഈ ഗ്രാമവാസികള്‍

ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ സരയൂ നദി കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ നദിയുടെ തീരങ്ങളില്‍ മണ്ണൊലിപ്പ് രൂക്ഷമാകുകയാണ്.നദീ തീരത്ത് താമസിക്കുന്നവര്‍ പുഴയുടെ മണ്ണൊലിപ്പ് മൂലം വളരെയധികം ഭയത്തോടെയാണ് കഴിയുന്നത്.ഇതോടെ ബുള്‍ഡോസറുകളും ചുറ്റികകളും മറ്റും ഉപയോഗിച്ച് തങ്ങളുടെ വീടുകള്‍ പൊളിച്ചു മാറ്റി നദീ തീരത്ത് നിന്നും പോകാന്‍ നിര്‍ബന്ധിതരാകുകയാണ് ജനങ്ങള്‍.പുഴയുടെ ഒഴുക്ക് ഏതാണ്ട് തങ്ങളുടെ വീടുകളുടെ അടുത്തെത്തിയെന്നും വീടുകള്‍ പുഴയില്‍ മുങ്ങിപ്പോകാനുള്ള സാധ്യത കൂടുതലാണെന്നും ആളുകള്‍ പറയുന്നു.അതിനാലാണ് ഇവര്‍ വീടുകള്‍ പൊളിച്ചുമാറ്റാന്‍ നിര്‍ബന്ധിതരാകുന്നത്.

നദിയിലെ ജലനിരപ്പ് ഉയരുന്നത് മൂലമുണ്ടാകുന്ന മണ്ണൊലിപ്പ് തന്നെ ഭയപ്പെടുത്തുന്നുവെന്ന് ബോജ്പുര്‍വ നിവാസിയായ വിശ്രം യാദവ് പറയുന്നു.അതിനാല്‍ വീട്ടിലെ ഉപയോഗപ്രദമായ വസ്തുക്കള്‍ കൂടെ കൊണ്ടുപോകാനായി ബുള്‍ഡോസര്‍ ഉപയോഗിച്ച് തന്‍റെ വീട് പൊളിക്കുകയാരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.ഇത്തരത്തില്‍ ബുള്‍ഡോസറുകള്‍ ഇവിടെ ഓടാന്‍ കാരണം സര്‍ക്കാര്‍ ആണെന്നും നേരത്തെ നദിയില്‍ തടയിണകള്‍ നിര്‍മ്മിച്ചിരുന്നുവെങ്കില്‍ മണ്ണൊലിപ്പ് തടയാമായിരുന്നുവെന്നും യാദവ് പറയുന്നു.ഗ്രാമത്തിലെ ഏകദേശം 1100 ആളുകളെ മണ്ണൊലിപ്പ് ബാധിച്ചുവെന്നും 40ഓളം ആളുകള്‍ തങ്ങളുടെ വീട് പൊളിച്ചു നീക്കിയെന്നും ബോജ്പുര്‍വ ഗ്രാമത്തലവനായ ഹരിദ്വാ‍ര്‍ യാദവ് പറഞ്ഞു.

ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്ഷ്കര്‍ ഇന്ന് ബോജ്പുര്‍വ ഗ്രാമം സന്ദര്‍ശിക്കുകയും സരയു നദിയിലെ മണ്ണൊലിപ്പില്‍ ദുരന്തം അനുഭവിക്കുന്നവരെ സന്ദര്‍ശിച്ച് വേണ്ട സഹായങ്ങള്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.ഏകദേശം 80 മുതല്‍ 100 മീറ്റര്‍ വരെയുള്ള ഭൂമി നദിയില്‍പ്പെട്ടുപോയതോടെ 13 ഗ്രാമവാസികള്‍ക്ക് തങ്ങളുടെ വീടുകള്‍ നഷ്ടപ്പെട്ടതായി ജില്ലാ മജിസ്ട്രേറ്റ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.ദുരന്തബാധിതരായ ആളുകള്‍ക്ക് വേണ്ട ഭക്ഷണവും താമസ സൗകര്യവും നിയമാനുസൃതമായ നഷ്ടപരിഹാരവും നല്‍കും.

Eng­lish Summary;People forced to demol­ish their home due to the ero­sion of sarayu river

You may also like this video

Exit mobile version