Site icon Janayugom Online

ബ്രഹ്മപുരത്തും ചുറ്റുമുള്ള ജനങ്ങൾ നാളെ പകൽ വീടിന് പുറത്തിറങ്ങരുത്: ജാഗ്രതാ നിര്‍ദ്ദേശവുമായി കളക്ടർ

renu

ബ്രഹ്മപുരത്തും സമീപപ്രദേശങ്ങളിലും താമസിക്കുന്നവര്‍ നാളെ വീടുകളില്‍ തന്നെ കഴിയണമെന്ന് ജില്ലാ കലക്ടര്‍ രേണുരാജ്. തീപിടിത്തം കുറയാത്ത സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ രേണുരാജിന്റെ നിര്‍ദേശം. കഴിയുന്നതും നാളെ സ്ഥാപനങ്ങൾ അടച്ചിടണം. പ്രദേശത്ത് കൂടുതല്‍ ഓക്‌സിജന്‍ കിയോസ്‌കുകള്‍ സജ്ജമാക്കുമെന്നും അടിയന്തര സാഹചര്യത്തെ നേരിടാന്‍ ആശുപത്രികള്‍ തയ്യാറാണെന്നും കളക്ടര്‍ വ്യക്തമാക്കി.

തീ ആളിക്കത്തുന്നത് തടഞ്ഞിട്ടുണ്ട്. തീ അണയ്ക്കാന്‍ അഗ്നിരക്ഷാസേന തന്നെ ശ്രമം തുടരും. 20 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ അധികമായി എത്തിക്കും. ഹെലികോപ്ടര്‍ പ്രയോജനപ്പെടുന്നില്ലെന്നാണ് വിലയിരുത്തല്‍. പുഴയില്‍ നിന്ന് വെള്ളമെടുക്കാന്‍ ശക്തി കൂടിയ മോട്ടറുകള്‍ കൂടി ഉപയോഗിക്കുമെന്നും കലക്ടര്‍ അറിയിച്ചു. 

40 ഏക്കറോളം വിസ്തൃതമായി കിടക്കുന്നതാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റ്. 20 അടിയോളം ഉയരത്തിലുള്ള മാലിന്യകൂമ്പാരം മറികടന്ന് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ക്ക് എത്താനാവുന്നില്ല എന്നതാണ് നേരിടുന്ന പ്രധാന പ്രതിസന്ധി. ഹെലികോപ്റ്ററുകളില്‍ ഒറ്റത്തവണ 600 ലിറ്റര്‍ വെള്ളമാണ് പ്ലാന്റിന് മുകളില്‍ തളിച്ചത്. പക്ഷെ ഇത് ഫലം കണ്ടില്ല. ഇതോടെയാണ് ഫയര്‍ എഞ്ചിനുകള്‍ തുടര്‍ന്നും ഉപയോഗിക്കാനുള്ള തീരുമാനം അധികൃതര്‍ സ്വീകരിച്ചത്. ഇന്നലത്തേതില്‍ കൂടുതല്‍ പുക കൂടുതല്‍ സമയം ഇന്ന് അന്തരീക്ഷത്തില്‍ പടര്‍ന്നിരുന്നു. ബ്രഹ്മപുരത്ത് നിന്ന് പത്ത് കിലോമീറ്റര്‍ അകലെ വരെ പുകയെത്തി. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാന്‍ കൊച്ചി കമ്മീഷണര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാലിന്യനീക്കം നാളെ പുനരാരംഭിക്കാനാകുമെന്നും മാലിന്യം നിക്ഷേപിക്കാന്‍ വേറെ സ്ഥലം അന്വേഷിക്കുന്നുണ്ടെന്നും രേണുരാജ് പറഞ്ഞു. 

Eng­lish Sum­ma­ry: Peo­ple in and around Brahma­pu­ram should not go out of their homes dur­ing the day tomor­row: Col­lec­tor with pre­cau­tion­ary instructions

You may also like this video

Exit mobile version