Site iconSite icon Janayugom Online

വേമ്പനാട്ടുകായലിൽ വിസ്മയമായി പെരുമ്പളം പാലം; മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

അരനൂറ്റാണ്ടിലേറെക്കാലത്തെ പെരുമ്പളം നിവാസികളുടെ കാത്തിരിപ്പിന് വിരാമമിട്ട്, വേമ്പനാട്ടുകായലിന് കുറുകെ നിർമിച്ച പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും. ദ്വീപിന്റെ ഒറ്റപ്പെടൽ അവസാനിപ്പിക്കുന്ന ഈ സ്വപ്ന പദ്ധതിക്കൊപ്പം നവീകരിച്ച ആലപ്പുഴ‑ചങ്ങനാശേരി (എസി) റോഡും പടഹാരം പാലവും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യും.

കിഫ്ബിയിൽ നിന്ന് 100 കോടി രൂപ ചെലവഴിച്ച് നിർമിച്ച പെരുമ്പളം പാലം, കായലിനാൽ ചുറ്റപ്പെട്ട പെരുമ്പളം പഞ്ചായത്തിനെ പടിഞ്ഞാറേക്കരയുമായി ബന്ധിപ്പിക്കുന്നു. ഒരു കിലോമീറ്ററിലേറെ നീളമുള്ള ഈ പാലം സംസ്ഥാനത്തെ തന്നെ ഏറ്റവും നീളമേറിയ പാലങ്ങളിൽ ഒന്നാണ്. ദേശീയ ജലപാത കടന്നുപോകുന്ന ഭാഗത്ത് തൂണുകൾ ഒഴിവാക്കി ‘ബോസ്ട്രിങ് ആർച്ച്’ മാതൃകയിലാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ഇത് ദ്വീപിന്റെ വിനോദസഞ്ചാര വികസനത്തിനും വലിയ കുതിപ്പേകും.

രാവിലെ 10 മണിക്ക് മങ്കൊമ്പ് ജങ്ഷനിൽ നടക്കുന്ന ചടങ്ങിൽ 752 കോടി രൂപ ചെലവിൽ നിര്‍മ്മിച്ച എസി റോഡും 65.5 കോടി രൂപയുടെ പടഹാരം പാലം, കാവാലം തട്ടാശേരി പാലത്തിന്റെ നിർമ്മാണം എന്നിവ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് 11 മണിക്ക് പെരുമ്പളം പാലത്തിന്റെ സമർപ്പണം നടക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ചടങ്ങുകളിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, സജി ചെറിയാൻ, പി പ്രസാദ് തുടങ്ങിയവർ പങ്കെടുക്കും.

Exit mobile version