കുന്നകുളം പെരുമ്പിവാവില്‍ ഭാര്യയുടെ മുന്നില്‍ വച്ച് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ മുഖ്യപ്രതി ലിഷോയ് പിടിയില്‍. കൊലപാതകത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. മരത്തംകോട് വാടകയ്ക്ക് താമസിക്കുന്ന കടവല്ലൂര്‍ സ്വദേശി കൊട്ടിലിങ്ങല്‍ വീട്ടില്‍ അക്ഷയ് (28) ആണ് മരിച്ചത്.
പൊരുമ്പിലാവ് ആല്‍ക്കറയില്‍ നാല് സെന്റ് കോളനിയിലാണ് സംഭവം. ലഹരി മാഫിയ സംഘത്തിൽ പെട്ടവരാണ് കൊല്ലപ്പെട്ടയാളും ആക്രമിയും. അക്ഷയ്‌യും ഭാര്യയും ചേർന്ന് വെള്ളിയാഴ്ച വൈകീട്ട് കോളനിയിൽ സുഹൃത്തുക്കളെ കാണാൻ എത്തിയിരുന്നു. പെരുമ്പിലാവ് കറുപ്പം വീട്ടിൽ ബാദുഷ (28)യുടെ വീട്ടിലെത്തിയപ്പൊൾ ഇവരുമായി തർക്കമുണ്ടായി. രാത്രി എട്ടോടെ തിരിച്ചു പോകാൻ നേരത്ത് ലിഷോയ്‍യും ബാദുഷയും ചേർന്ന് അക്ഷയ്‍യെ ആക്രമിച്ചു.
വെട്ടേറ്റ ഇയാൾ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മൂന്ന് പേരും. മൂന്ന് മാസം മുൻപാണ് അക്ഷയ്‌യുടെ വിവാഹം നടന്നത്. കഴിഞ്ഞ മാസം ഇയാളെ കഞ്ചാവുമായി നഗരത്തിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു.

