Site icon Janayugom Online

പിഎഫ് നിബന്ധന; മരിച്ച അംഗങ്ങളുടെ കുടുംബങ്ങൾക്ക് തിരിച്ചടി

മരണമടഞ്ഞ പിഎഫ് അംഗങ്ങളുടെ കുടുംബങ്ങൾക്ക് ലഭിച്ചിരുന്ന പെൻഷൻ ഇല്ലാതാക്കാൻ കേന്ദ്രം. ഉയർന്ന പെൻഷൻ ലഭിക്കാൻ ഓപ്ഷൻ നൽകണമെന്ന നിബന്ധന പാലിക്കേണ്ട അംഗങ്ങൾ ജീവിച്ചിരിപ്പില്ലെങ്കിൽ ആശ്രിതർക്ക് ആനുകൂല്യം ലഭിക്കാനിടയില്ലെന്ന റിപ്പോർട്ടുകൾ വലിയൊരു വിഭാഗം വിധവകളെയാണ് ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ഉയർന്ന പെൻഷനു വേണ്ടി യോജിച്ച ഓപ്ഷൻ നൽകേണ്ട നടപടി ക്രമങ്ങളിൽ പല അവ്യക്തതകളും ഇപ്പോഴും അവശേഷിക്കുന്നു. പിഎഫ് ചട്ടപ്രകാരം ഉയർന്ന പെൻഷനുള്ള ഓപ്ഷൻ നൽകാൻ അതിൽ അംഗങ്ങളായവർക്കു മാത്രമേ സാധിക്കൂ. ഇപിഎഫ്ഒ അംഗങ്ങൾക്ക് അനുവദിച്ച 12 അക്ക യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യുഎ എൻ) വഴി മാത്രമേ 2014 ന് ശേഷം ജോലിയിൽ നിന്ന് വിരമിച്ചവർക്ക് ഓപ്ഷൻ നൽകാനായി ലോഗിൻ ചെയ്യാൻ സാധ്യമാകൂ.

മരണമടഞ്ഞ പെൻഷൻകാരുടെ ജീവിത പങ്കാളികൾക്ക് യുഎഎൻ കോഡ് ഇല്ലാത്തതിനാൽ അവർക്ക് ലോഗിൻ ചെയ്യാൻ കഴിയില്ല. അങ്ങനെ, ഓപ്ഷൻ നൽകാനുള്ള മാർഗമടയുന്നതിനാൽ അവർക്ക് ലഭിച്ചുവന്ന ഉയർന്ന പെൻഷൻ ഇല്ലാതാകും. ഇപിഎഫ്ഒ പദ്ധതിയുടെ ഭാഗമായ അംഗത്തിന് ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷൻ അനുവദിച്ച് കഴിഞ്ഞ വർഷം നവംബറിൽ സുപ്രീം കോടതി വിധി വന്നതിനു ശേഷം, നീണ്ട കാലം കഴിഞ്ഞാണ് സംയോജിത പോർട്ടൽ തയ്യാറാക്കിയത്. ഇതിൽ നിന്നു തന്നെ, പെൻഷൻ എങ്ങനെ കൊടുക്കാതിരിക്കാം എന്നാണ് അധികൃതർ തലപുകയ്ക്കുന്നതെന്ന് വ്യക്തമാണ്.

കാലഹരണപ്പെട്ട ചില വ്യവസ്ഥകൾ പൊടി തട്ടിയെടുത്ത് പെൻഷൻകാർക്കെതിരെ പ്രയോഗിക്കാനുള്ള വ്യഗ്രതയിലാണ് റിട്ടയർമെന്റ് ഫണ്ട് ഏജൻസി എന്ന് പെന്‍ഷന്‍കാര്‍ ആരോപിക്കുന്നു. വിവിധ കേന്ദ്രങ്ങളിൽ നിന്നുയർന്ന ആക്ഷേപങ്ങളുടെ ഫലമായി ഓപ്ഷൻ നൽകാനുള്ള അവസാന തീയതി മേയ് മൂന്നിലേക്ക് നീട്ടിയിട്ടുണ്ടെങ്കിലും, നടപടിക്രമങ്ങളിലെ സങ്കീർണതകൾ മൂലം ഉയർന്ന പെൻഷൻ നേടുക ഏറെ പ്രയാസമുള്ള കാര്യമാണെന്ന ചിന്ത ഇപിഎഫ്ഒ അംഗങ്ങൾക്കിടയിൽ പരന്നിട്ടുണ്ട്. ഉയർന്ന പെൻഷൻ ഓപ്ഷൻ നൽകുമ്പോൾ അടയ്ക്കേണ്ട തുക, പഴയ കാലത്തെ തുകയടക്കം തിരിച്ചടയ്ക്കുമ്പോൾ പലിശ ഏത് രൂപത്തിൽ കണക്കാക്കും തുടങ്ങി നിരവധി പ്രശ്നങ്ങളിൽ ഇപ്പോഴും വ്യക്തതയില്ല. പൂട്ടിപ്പോയ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ കാര്യവും കഷ്ടത്തിലാണ്. സ്ഥാപനവും ഉടമയും നിലവിലില്ലാത്തതിനാൽ തൊഴിലാളികളുടെ ഓപ്ഷൻ ആര് അപ്രൂവ് ചെയ്ത് നൽകും, എങ്ങനെ തുടർന്ന് പെൻഷൻ ലഭിക്കും എന്നീ ചോദ്യങ്ങൾക്കും ഉത്തരമില്ല.

Eng­lish Sum­ma­ry: Cen­tral gov­ern­ment to abol­ish pen­sion received by fam­i­lies of deceased PF members
You may also like this video

Exit mobile version