Site icon Janayugom Online

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രതിപക്ഷം സുപ്രീം കോടതിയില്‍

കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് 14 പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) തുടങ്ങിയ ഏജന്‍സികളെ ഉപയോഗിച്ച് കക്ഷിനേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഏപ്രില്‍ അഞ്ചിന് കേസ് സുപ്രീം കോടതി പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ എ എം സിങ്‌വിയാണ് കേസില്‍ ഹാജരായത്. ഭരണത്തിന്റെ അടിസ്ഥാന ഘടനയെ ബാധിക്കുന്ന വിഷയമാണിതെന്ന് ചീഫ് ജസ്റ്റിസിന് മുമ്പാകെ കേസ് പരാമര്‍ശിച്ച് കൊണ്ട് സിങ്‌വി പറഞ്ഞു.

വിഷയത്തില്‍ ഭാവിയിലേക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ എത്തിയിരിക്കുന്നതെന്നും സിങ്‌വി പറഞ്ഞു. ‘ഏജന്‍സികളുടെ ദുരുപയോഗം 95 ശതമാനവും പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയാണ്, എന്നാല്‍ ശിക്ഷാ നിരക്ക് നാല് മുതല്‍ അഞ്ച് ശതമാനം വരെയാണ്. അറസ്റ്റിന് മുമ്പുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ജാമ്യ മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കണം. മുന്‍കാലങ്ങളിലെ ഒരു അന്വേഷണത്തെയും ഇത് ബാധിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

2014 മുതല്‍ ബിജെപി ഭരണത്തില്‍ കീഴില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നടപടിക്കിരയായ രാഷ്ട്രീയക്കാരില്‍ ഭൂരിഭാഗവും പ്രതിപക്ഷത്തിന്റേതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, സിപിഐ, സിപിഐ(എം), ഭാരത് രാഷ്ട്ര സമിതി, ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ജനതാദള്‍ (യുണൈറ്റഡ്), രാഷ്ട്രീയ ജനതാദള്‍, സമാജ്വാദി പാര്‍ട്ടി, ശിവസേന, നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി), നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, ദ്രാവിഡ മുന്നേറ്റ കഴകം എന്നിവ ഉള്‍പ്പെടുന്ന 14 രാഷ്ട്രീയ പാര്‍ട്ടികളാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

 

Eng­lish Sam­mury: 14 polit­i­cal par­ties approached the Supreme Court against the alleged use of cen­tral inves­ti­gat­ing agencies

 

Exit mobile version