വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സാനിഷേധത്തെ തുടർന്ന് മരിച്ച ബിസ്‌മീറിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം ഹൃദയാഘാതം മൂലമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തിൽ ഓക്സിജൻ കുറഞ്ഞതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ശരീര ഭാഗങ്ങൾ നീല നിറമായത് ഓക്സിജൻ കുറഞ്ഞതിന്റെ ലക്ഷണമാണെന്നും ശ്വാസനാളത്തിൽ ഭക്ഷണ അവശിഷ്ടങ്ങൾ കയറിയത് കഠിനമായ ശ്വാസ തടസ്സത്തിന് കാരണമായെന്നുമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.
ബിസ്‌മീറിന്റെ മരണം ചികിത്സാ പിഴവുകൊണ്ടല്ലെന്നാണ് അന്വേഷണ റിപ്പോട്ടില്‍ പറഞ്ഞിരുന്നു. ഓക്സിജൻ നൽകിയാണ് മെഡിക്കൽ കോളജിലേക്ക് രോഗിയെ അയച്ചതെന്നും ജില്ലാ തല മെഡിക്കൽ ഓഫീസർ തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.
അതേസമയം പ്രാഥമിക ചികിത്സ നൽകാനുള്ള സാഹചര്യമുണ്ടായിരുന്നിട്ടും നൽകിയില്ലെന്ന പരാതിയിൽ തന്നെ ഉറച്ച് നിൽക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം. ബിസ്‌മീറിന് ഓക്സിജൻ നൽകുകയോ സിപിആർ , പൾസ് പരിശോധന തുടങ്ങിയ നടത്തിയില്ലെന്ന് കുടുംബം വ്യക്തമാക്കി. കുറ്റക്കാരായ ജീവനക്കാർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

