Site icon Janayugom Online

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ നാളെ; കലാപഭീതിയില്‍

ayodhya

അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ നാളെ നടക്കാനിരിക്കെ രാജ്യം കലാപ ഭീതിയില്‍. അയോധ്യയിലെ മുസ്ലിം ജനത പൊലീസ് സംരക്ഷണം തേടി. ക്ഷേത്ര ചടങ്ങുകള്‍ക്ക് മുന്നോടിയായി കടുത്ത നിയന്ത്രണങ്ങളാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗത്തും നിരോധനാജ്ഞകള്‍ പുറപ്പെടുവിച്ചു. സര്‍വകലാശാലകളില്‍ ഉള്‍പ്പെടെ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. അയോധ്യക്ഷേത്രത്തിന്റെ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ 5,000 മുസ്ലിങ്ങളാണ് താമസിക്കുന്നത്. ജില്ലയിലെ ആകെ ജനസംഖ്യയുടെ 14.8 ശതമാനത്തോളം മുസ്ലിങ്ങളാണ്.

രാമക്ഷേത്ര പ്രതിഷ്ഠ കണക്കിലെടുത്ത് അയോധ്യയുടെ മറ്റ് ഭാഗങ്ങളിലും മുസ്ലിം ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളിലും കർശന സുരക്ഷയും ജാഗ്രതയും ഏര്‍പ്പെടുത്തണമെന്ന് മുസ്ലിം സംഘടനയായ മൊഹഫിസ് മസ്ജിദ് വാ മഖ്വാബിര്‍ അയോധ്യ പൊലീസ് ഡിവിഷനിലെ ഐജിക്ക് നല്‍കിയ കത്തില്‍ പറയുന്നു. പ്രദേശവാസികളില്‍ നിന്ന് ഭീഷണിയുണ്ടാകില്ലെങ്കിലും പുറത്തുനിന്നെത്തുന്നവരില്‍ നിന്ന് ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുസ്ലിങ്ങള്‍ ഭയക്കുന്നത്. ഡല്‍ഹിയില്‍ ഈ മാസം 18 മുതല്‍ ഫെബ്രുവരി അഞ്ചുവരെ നിശാനിയമം നിലവിലുണ്ട്. നോയിഡ, ഗ്രേറ്റര്‍ നോയിഡ പ്രദേശത്ത് 26 വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. അഞ്ചോ അതിലധികമോ ആളുകള്‍ കൂട്ടംകൂടുന്നതും റാലികള്‍, പ്രതിഷേധങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതും വിലക്കി അഡീഷണല്‍ ഡിസിപി ഹൃദേഷ് കതേരിയ ഉത്തരവിറക്കി. പ്രതിഷേധങ്ങളും റാലികളും സംഘടിപ്പിക്കാന്‍ കര്‍ഷകരും വിവിധ സംഘടനകളും അനുമതി തേടിയിരുന്നു. എല്ലാത്തരത്തിലുമുള്ള റാലികളും പ്രതിഷേധ പ്രകടനങ്ങളും ഈ ദിവസങ്ങളില്‍ വിലക്കിയിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. രാമക്ഷേത്ര പ്രതിഷ്ഠയ്ക്കെതിരെ കാമ്പസില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കരുതെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് സോഷ്യല്‍ സയന്‍സ് (ടിഐഎസ്എസ്) മുന്നറിയിപ്പ് നല്‍കി. പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ജാമിയ മിലിയ ഇസ്ലാമിയ, ഡല്‍ഹി സര്‍വകലാശാലകള്‍ ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതിഷേധങ്ങള്‍ വിലക്കുകയും ചെയ്തു. രാമക്ഷേത്ര പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച്‌ മഹാരാഷ്ട്രയില്‍ പൊതു അവധി പ്രഖ്യാപിച്ചതിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. നിയമവിദ്യാര്‍ത്ഥികളായ ശിവാംഗി അഗര്‍വാള്‍, സത്യജിത് സിദ്ധാര്‍ത്ഥ് സാല്‍വേ, വേദാന്ത് ഗൗരവ് അഗര്‍വാള്‍, ഖുഷി സന്ദീപ് ഭംഗ്യ എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഒരു പ്രത്യേക വിഭാഗത്തിന്റെ മതപരമായ ചടങ്ങിന് പൊതു അവധി പ്രഖ്യാപിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര നിലപാടിന് വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Eng­lish Sum­ma­ry: pran­prathish­ta tomorrow

You may also like this video

Exit mobile version