Site icon Janayugom Online

വിലക്കയറ്റം, ജിഎസ്‍ടി: പാർലമെന്റ് സ്തംഭിച്ചു

ജിഎസ്‌ടി വർധന, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റ് തുടർച്ചയായ മൂന്നാം ദിവസവും സ്തംഭിച്ചു. ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധം പാടില്ലെന്ന നിർദ്ദേശം അവഗണിച്ച് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. ബഹളത്തെ തുടർന്ന് ലോക‍്‍സഭയും രാജ്യസഭയും രണ്ട് മണി വരെയാണ് ആദ്യം നിർത്തിവച്ചത്. സഭ വീണ്ടും ചേർന്നപ്പോഴും പ്രതിഷേധം തുടർന്നതോടെ ഇന്നലത്തേക്ക് പിരിയുകയായിരുന്നു.
അവശ്യ സാധനങ്ങൾ, പാചകവാതകം എന്നിവയുടെ വിലക്കയറ്റം അടക്കമുള്ള വിഷയങ്ങൾ ഉയ‍ർത്തി പ്രതിപക്ഷ എംപിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. സഭ നിർത്തിവച്ച് വിഷയം ച‍ർച്ച ചെയ്യാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കിയതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. പലകുറി നിർത്തിവെച്ച ശേഷം വീണ്ടും ചേർന്നെങ്കിലും പ്രതിപക്ഷ ബഹളത്തിൽ രാജ്യസഭയും ലോക്‌സഭയും മുങ്ങി. 

പ്ലക്കാർഡുകൾ ഉയർത്തി സഭയുടെ നടുത്തളത്തിലിറങ്ങി എംപിമാർ മുദ്രാവാക്യം വിളിച്ചു. രാജ്യസഭയിലും നടപടിക്രമങ്ങൾ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. സർക്കാരിനെ വിമർശിച്ചുള്ള പ്ലക്കാർഡുകളാണ് ഉയർത്തിയത്. പ്ലക്കാർഡുകൾക്ക് സഭയിൽ വിലക്ക് ഉള്ള കാര്യം ചൂണ്ടിക്കാട്ടി സ്പീക്കർ പ്രതിപക്ഷ എംപിമാരോട് ക്ഷോഭിച്ചു. എന്നാൽ ഭരണാധിപൻ കൊള്ള തുടരുന്നുവെന്ന പ്ലക്കാർഡുമായി ലോക്‌സഭാസ്പീക്കറുടെ ഇരിപ്പിടത്തിനരികിലെത്തി പ്രതിഷേധം തുടർന്നു.

ജിഎസ്‌ടി വർധനയെ കേരളമടക്കം പിന്തുണച്ചെന്ന ധനമന്ത്രി നിർമ്മലാ സീതാരാമന്റെ വാദത്തെ പ്രതിപക്ഷം തള്ളി. ധനമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രതിപക്ഷം പറഞ്ഞു. വിഷയങ്ങളിൽ ഇന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. രാജ്യസഭയിലും ലോക്‌സഭയിലും ഒരു പോലെ പ്രതിഷേധങ്ങളുമായി പ്രതിപക്ഷം എത്തിയതോടെ കഴിഞ്ഞ 107 മണിക്കൂറിൽ 18 മണിക്കൂർ മാത്രമാണ് വ‍‍ർഷകാല സമ്മേളനത്തിൽ പാർലമെന്റ് പ്രവർത്തിച്ചത്. 19 മുതൽ 30വരെയാണ് വർഷകാല സമ്മേളനം. ആകെ അനുവദിച്ച 54 മണിക്കൂറിൽ ഏഴ് മണിക്കൂറുകൾ മാത്രമാണ് ലോക്‌സഭ പ്രവ‍ർത്തിച്ചത്. രാജ്യസഭയാകട്ടെ 53 മണിക്കൂറിൽ 11 മണിക്കൂ‍റും പ്രവർത്തിച്ചു. 

Eng­lish Summary:Price rise, GST: Par­lia­ment deadlocked
You may also like this video

Exit mobile version