Site icon Janayugom Online

മോഡി വാങ്ങിക്കൂട്ടിയ പൊതുകടം 100 ലക്ഷം കോടി

നരേന്ദ്ര മോഡി പ്രധാനമന്ത്രിയായതിനു ശേഷം വാങ്ങിക്കൂട്ടിയ പൊതുകടം 100 ലക്ഷം കോടി രൂപ. 2014ല്‍ അധികാരത്തിലെത്തുമ്പോള്‍ 55 ലക്ഷം കോടി രൂപയായിരുന്നു രാജ്യത്തിന്റെ പൊതുകടമെങ്കില്‍ ഇപ്പോഴത് 155 ലക്ഷം കോടിയായി.
മോഡി ഭരണം തുടങ്ങി ഒന്‍പത് വര്‍ഷം പിന്നിടുന്ന വേളയിലാണ് പൊതുകടം അമ്പരപ്പിക്കുന്ന രീതിയില്‍ കുതിച്ചുയര്‍ന്നത്. സ്വാതന്ത്ര്യം ലഭിച്ച് 67 വര്‍ഷം ഭരണം നടത്തിയ 14 പ്രധാനമന്ത്രിമാരുടെ കാലത്ത് ആകെ കടം 55 ലക്ഷം കോടി രൂപയായിരുന്നു. നിലവില്‍ പ്രതിവര്‍ഷം 11 ലക്ഷം കോടി പലിശയായി മാത്രം തിരിച്ചടക്കേണ്ട സ്ഥിതിയിലാണ് രാജ്യം.
കടത്തിലെ വന്‍ വര്‍ധന സാമ്പത്തിക നയസമീപനങ്ങളില്‍ സംഭവിച്ച ഗുരുതരവീഴ്ചയായി വിലയിരുത്തുന്നു. രാജ്യത്തെ മൂന്ന് ശതമാനം മാത്രം സമ്പത്തിന്റെ അവകാശികളായ 50 ശതമാനത്തിലധികം സാധാരണക്കാര്‍ ചരക്കു സേവന നികുതിയുടെ 64 ശതമാനം തുക ഖജനാവിലേയ്ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ 80 ശതമാനം സമ്പത്ത് കൈവശം വയ്ക്കുന്ന 10 ശതമാനം വരുന്ന സമ്പന്ന വിഭാഗത്തിന്റെ ജിഎസ്‍ടി സംഭാവന മുന്നു ശതമാനം മാത്രം. ജിഎസ്‌ടി വരുമാനത്തില്‍ റെക്കോഡ് നേട്ടമെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴാണ് കടം വാങ്ങുന്നതും വര്‍ധിക്കുന്നതെന്നത് ധനകാര്യ മാനേജ്മെന്റിന്റെ പരാജയമായും വിലയിരുത്തുന്നു.
ഓക്സ്ഫാം കഴിഞ്ഞ ജനുവരിയില്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം വരുമാനം കണക്കാക്കിയുളള ആദായ നികതി എല്ലാവര്‍ക്കും ബാധകമാണ്. എന്നാല്‍ പരോക്ഷ നികുതി ഭാരം എല്ലാ വിഭാഗം ജനങ്ങളും പേറേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. പകുതിയലധികം ജനങ്ങളും പരോക്ഷ നികുതിയിനത്തില്‍ ആറുമടങ്ങ് നികുതി ഒടുക്കുന്നതായി ഓക്സ്ഫാം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഭക്ഷണ-ഭക്ഷണേതര ഉപഭോഗം വഴി 64 ശതമാനം നികുതിയാണ് സാധാരണക്കാരുടേതായി ഖജനാവിലെത്തുന്നത്. 2020 ല്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി ) റിപ്പോര്‍ട്ട് അനുസരിച്ച് പൊതുകടത്തിന്റെ സ്ഥിരത താഴുന്നുവെന്നും ജിഡിപി കടം 52 ശതമാനമാണെന്നും സൂചിപ്പിച്ചിരുന്നു. എന്നാല്‍ ജിഡിപിയിലെ പൊതുകടം 84 ശതമാനമായി വര്‍ധിക്കുകയാണ് ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ വായ്പാ തിരിച്ചടവ് ശേഷി മോഡി ഭരണത്തില്‍ ഗണ്യമായി കുറഞ്ഞതായും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തിന്റെ പൊതുകടം 155 ലക്ഷം കോടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഐഎംഎഫ് ഇന്ത്യയുടെ കടത്തിന്റെ ശരാശരി തോത് 84 ശതമാനത്തിലേയ്ക്ക് ഉയര്‍ന്നതായി കണ്ടെത്തിയിരുന്നു. സാമ്പത്തിക പുരോഗതിയിലേയ്ക്ക് നീങ്ങുന്ന മറ്റ് രാജ്യങ്ങളെക്കാള്‍ ഇത് ഉയര്‍ന്ന നിരക്കാണെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

23 കോടി ജനം ദാരിദ്ര്യരേഖയ്ക്ക് താഴെ
രാജ്യത്തിന്റെ പൊതുകടം ഉയരുന്നത് സാധാരണക്കര്‍ക്കല്ല പകരം സമ്പന്നര്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കുന്നത്. മോഡി ഭരണത്തില്‍ 23 കോടി ജനങ്ങള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ എത്തി. 83 ശതമാനം ജനങ്ങളുടെയും വരുമാനം ഗണ്യമായി കുറഞ്ഞതായും കണക്കുകള്‍ പറയുന്നു. 11,000 ചെറുകിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുക വഴി പതിനായിരക്കണക്കിന് പേര്‍ക്ക് തൊഴിനഷ്ടം സംഭവിച്ചു. എന്നാല്‍ മറുവശത്ത് സമ്പന്നന്‍മാരുടെ എണ്ണത്തില്‍ ഗണ്യമായി വര്‍ധന ഉണ്ടായി. മോഡിയുടെ അടുപ്പക്കാരായ പലരും സമ്പന്നരുടെ പട്ടികയിയില്‍ ഇടംനേടി.

eng­lish summary;Public debt bought by Modi is 100 lakh crores

you may also like this video;

Exit mobile version