Site icon Janayugom Online

ഗുണനിലവാരമുള്ള ചികിത്സ സാധാരണക്കാരന് അന്യമാകുന്നു; സമ്മതിച്ച് കേന്ദ്രം

ലോക ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച ഇന്ത്യയുടെ ആരോഗ്യ മേഖലയില്‍ കിതപ്പ്. മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വധിപ്പിക്കാന്‍ കൊണ്ടു പിടിച്ച ശ്രമങ്ങള്‍ നടത്തുന്നുവെന്ന പ്രചാരണം മോഡി ഭരണം നടത്തുമ്പോഴും വിദഗ്ധ ഡോക്ടര്‍മാരുടെ അഭാവം രാജ്യത്തെ ആരോഗ്യ മേഖലയെ പിന്നോട്ടടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ നിലവാര പ്രകാരം 1000 രോഗികള്‍ക്ക് ഒരു ഡോക്ടര്‍ എന്ന അനുപാതം വേണം. 1991ല്‍ 1.2 ഡോക്ടര്‍മാര്‍ എന്ന അനുപാതമാണ് രാജ്യത്ത് ഉണ്ടായിരുന്നത്. എന്നാല്‍ 2020ല്‍ ഈ നിരക്ക് 0.7 അനുപാതത്തിലേക്ക് താഴ്ന്നു. അതേസമയം ഡോക്ടര്‍മാരുടെ അഭാവം രാജ്യത്ത് നിലനില്‍ക്കുന്നെന്ന വസ്തുകള്‍ മറച്ചു പിടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ലോകാരോഗ്യ സംഘടന അനുശാസിക്കുന്നതിന് അപ്പുറമാണ് ഡോക്ടര്‍-രോഗി അനുപാതമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ മാര്‍ച്ചില്‍ പാര്‍ലമെന്റിനെ അറിയിച്ചത്. 834 രോഗികള്‍ക്ക് ഒരു ഡോക്ടര്‍ എന്ന അനുപാതമാണുള്ളതെന്ന് മന്ത്രിസഭയെ അറിയിച്ചു. എന്നാല്‍ പരമ്പരാഗത വൈദ്യന്മാര്‍, ആയുര്‍വേദ, ഹോമിയോപ്പതി, ന്യൂറോപ്പതി എന്നീ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ സംഖ്യകൂടി ചേര്‍ത്താണ് ഇത്തരമൊരു കണക്ക് മാണ്ഡവ്യ മുന്നോട്ടു വച്ചത്.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാകട്ടെ അലോപ്പതിയല്ലാത്ത ഡോക്ടര്‍മാരെ കണക്കുകളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്. അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ അലോപ്പതി ചികിത്സാ സമ്പ്രദായത്തിനാണ് മുന്‍ഗണന നല്കുന്നതെന്ന വാദം ഇതിന് പിന്‍ബലമായി ഐഎംഎ മുന്നോട്ടുവയ്ക്കുന്നു. ലോകാരോഗ്യ സംഘടനയുടെ ഡോക്ടര്‍-രോഗീ അനുപാതവും അലോപ്പതിയെ അടിസ്ഥാനമാക്കിയാണ്.
ഗുണനിലവാരമുള്ള വിദഗ്ധ ചികിത്സ സാധാരണക്കാരന് അന്യമാകുന്ന അവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ആരോഗ്യ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങളും ആശുപത്രികളും നിര്‍മ്മിക്കാന്‍ നടപടികളുമായി മുന്നോട്ടു പോകുമ്പോഴും അതിനനുസരിച്ച് ഡോക്ടര്‍മാര്‍ ലഭ്യമാകാത്തതിന് പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ശ്രമങ്ങള്‍ ഉണ്ടാകുന്നില്ല.
കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള മെഡിക്കല്‍ കോളജുകളില്‍ ഏതാണ്ട് 3,000 വിദഗ്ധ ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. പാര്‍ലമെന്റിലെ ചോദ്യത്തിന് മറുപടിയായി കേന്ദ്രം നല്കിയ മറുപടിയിലുള്ള കണക്കാണിത്. നഴ്‌സുമാരുടെയും അനുബന്ധ ആരോഗ്യ പ്രവര്‍ത്തകരുടെയും 21,000 തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണെന്നും മറുപടിയിലുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പാര്‍ലമെന്റിനെ അറിയിച്ചത്.

Eng­lish Summary;Quality treat­ment is alien to the com­mon man
You may also like this video

Exit mobile version