Site iconSite icon Janayugom Online

രാജ്യസഭാ സീറ്റ് സിപിഐക്കും കേരള കോണ്‍ഗ്രസിനും

രാജ്യസഭയിൽ ഒഴിവുവരുന്ന രണ്ട് സീറ്റുകളിൽ സിപിഐയും കേരള കോൺഗ്രസ് എമ്മും മത്സരിക്കും. ഇന്ന് ചേര്‍ന്ന എൽഡിഎഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടായത്. സിപിഐയുടെ സീറ്റില്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ മത്സരിക്കാന്‍ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു. കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ മാണിയാണ് രണ്ടാം സീറ്റിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഐ(എം) കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. 

1968ൽ മാറഞ്ചേരിയില്‍ അബൂബക്കർ‑പി എൻ ആയിഷ ദമ്പതികളുടെ മകനായാണ് പി പി സുനീറിന്റെ ജനനം. വെളിയംകോട് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസവും, തൃശൂർ സെന്റ് അലോഷ്യസ് കോളജിൽ നിന്ന് പ്രീഡിഗ്രിയും തൃശൂർ കേരള വർമ്മ കോളജിൽ നിന്ന് ബിരുദവും പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. സ്കൂൾ വിദ്യാഭ്യാസ കാലത്ത് അഖിലേന്ത്യാ വിദ്യാര്‍ത്ഥി ഫെഡറേഷനിലൂടെ (എഐഎസ്എഫ്) രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. രണ്ട് തവണ കോഴിക്കോട് സർവകലാശാല യൂണിയൻ വൈസ് ചെയർമാനായി. തുടര്‍ന്ന് എഐവൈഎഫിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിലും മുഴുവൻ സമയ പ്രവർത്തകനായി. 

1999ലും 2004ലും പൊന്നാനി, 2019ൽ വയനാട് മണ്ഡലങ്ങളില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നു. 2005ല്‍ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മാറഞ്ചേരി ഡിവിഷന്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായും എൽഡിഎഫ് ജില്ലാ കൺവീനറായും പ്രവർത്തിച്ചിരുന്നു. കേരള പ്രവാസി ഫെഡറേഷൻ ജനറൽ സെക്രട്ടറിയും കേരള സംസ്ഥാന ഹൗസിങ് ബോർഡ് ചെയർമാനുമാണ്. ഭാര്യ ഷാഹിനയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം. 

കേരളാ യൂത്ത് ഫ്രണ്ടിലൂടെയാണ് ജോസ് കെ മാണി മുഖ്യാധാരാ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. ഏർക്കാട് മോണ്ട് ഫോർട്ട് സ്കൂളിൽനിന്നും പഠനം പൂർത്തിയാക്കിയതിനു ശേഷം മദ്രാസ് ലയോള കോളജിൽ നിന്നു ബിരുദവും പിഎസ്ജി കോളജ് ഓഫ് ടെക്നോളജിയിൽനിന്നു എംബിഎ ബിരുദവും നേടി. രണ്ടുതവണ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ നിന്നും വിജയിച്ചു. ഭാര്യ നിഷ ജോസ്, മക്കൾ: പ്രിയങ്ക, റിതിക, കെ എം മാണി.

Eng­lish Summary:Rajya Sab­ha seat for CPI and Ker­ala Congress
You may also like this video

Exit mobile version