Site iconSite icon Janayugom Online

രാമനവമി അക്രമഘോഷയാത്രയ്ക്കൊപ്പം പൊലീസ് വക കൊള്ളയും ബലാത്സംഗ ഭീഷണിയും

നളന്ദ ജില്ലയിലെ ബിഹാർ ഷെരീഫിൽ രാമനവമി ഘോഷയാത്രയ്ക്കിടെ സംഘ്പരിവാറിന്റെ അക്രമ സംഭവങ്ങൾക്കിടെ കടകളും വീടുകളും കൊള്ളയടിക്കുന്നതായും പരാതി. സഹായവും സംരക്ഷണവും നല്‍കേണ്ട പൊലീസ്, വീടുകളില്‍ അതിക്രമിച്ച് കയറി മോശമായി പെരുമാറുകയും ആഭരണങ്ങളടക്കം കൊള്ളയടിച്ചതായും വീട്ടമ്മമാരുടെ പരാതിയും വ്യപകം.

നഗരപ്രദേശങ്ങളിലെ മുസ്ലീം സ്ത്രീകളാണ് സംഘ്പരിവാര്‍ ഗുണ്ടാസംഘങ്ങളുടെയും പൊലീസിന്റെയും അതിക്രമങ്ങളെ തുടര്‍ന്ന് ഭയത്തിലും അരക്ഷിതാവസ്ഥയിലും കഴിയുന്നത്. മസ്ജിദുകളിൽ നിന്ന് മടങ്ങുന്ന മുസ്ലിം പുരുഷന്മാർക്ക് നേരെ ബജ്റംഗ്ദൾ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതായി മാധ്യമപ്രവര്‍ത്തകനായ മീര്‍ ഫൈസല്‍ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ ബിഹാർ ഷെരീഫിലെ താമസക്കാരിയായ റൂബി ഖാത്തൂൻ പറയുന്നു.

‘പൊലീസ് ഞങ്ങളുടെ വീടുകളിൽ ബലമായി കയറി സ്ത്രീകളോട് മോശമായി പെരുമാറി. അവർ ഞങ്ങളുടെ വീടുകൾ തിരഞ്ഞുപിടിച്ച് ഞങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കളെല്ലാം അപഹരിച്ചു. സ്ത്രീകളിൽ നിന്ന് ദുപ്പട്ടകളും കമ്മലുകളും തട്ടിയെടുത്തു. പൊലീസ് ഞങ്ങളെ അധിക്ഷേപിക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. ഞങ്ങളുടെയും ഞങ്ങളുടെ വസ്തുക്കളുടെയും സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ട്’ ബിഹാർ ഷെരീഫിലെ മുസ്ലിം സ്ത്രീകൾ വീഡിയോയില്‍ പറഞ്ഞു.

ബിഹാർ ഷെരീഫിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആരോപണങ്ങളില്‍ കഴമ്പില്ലെന്നും പട്‌ന എഡിഎം പറഞ്ഞു. അക്രമങ്ങള്‍ക്ക് പിന്നിലെ ആരെയും ഒഴിവാക്കില്ല. ഉത്തരവാദികളായ എല്ലാവരും ശിക്ഷിക്കപ്പെടുമെന്നും എഡിഎം പ്രതികരിച്ചു.

അതേസമയം, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും രാമനവമി, മുസ്ലിങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങളുടെയും നശീകരണ പ്രവർത്തനങ്ങളുടെയും ഘോഷയാത്രയാക്കി മാറ്റിയിരിക്കുകയാണ് സംഘ്പരിവാര്‍. മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാർ, ഉത്തർപ്രദേശ്, കർണാടക, തെലങ്കാന, പശ്ചിമ ബംഗാൾ, ഗുജറാത്ത് എന്നിവിടങ്ങളിലെല്ലാം മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളും മസ്ജിദുകള്‍ക്കെതിരെയുള്ള ആക്രമണവും കല്ലേറും അരങ്ങേറിയിരുന്നു.

 

Eng­lish Sam­mury: Ram Nav­mi pro­ces­sion vio­lence, alle­ga­tions of mis­be­hav­ior and loot by the police have now surfaced

 

Exit mobile version