Site iconSite icon Janayugom Online

മത്തി കഴിച്ചതിന് ശേഷം അപൂര്‍വരോഗം; യുവതിക്ക് ദാരുണാന്ത്യം

മത്തി കഴിച്ചതിന് ശേഷം അപൂര്‍വ രോഗം ബാധിച്ച് യുവതി മരിച്ചു. തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ ബോര്‍ഡെക്‌സിലാണ് സംഭവം. ഭക്ഷണം തെറ്റായ രീതിയില്‍ സൂക്ഷിക്കുന്നതിലൂടെ വരുന്ന ബോട്ടുലിസം എന്ന രോഗാവസ്ഥയെത്തുടര്‍ന്നാണ് യുവതിയുടെ മരണം. ഹോട്ടലില്‍വെച്ച് കഴിഞ്ഞയാഴ്ചയാണ് യുവതി മത്തിമീന്‍ കഴിക്കുന്നത്, അതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച പന്ത്രണ്ട് പേര്‍ ചികിത്സയിലാണെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

32കാരിയായ യുവതിയുടെ മറ്റു വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ചികിത്സയിലുള്ള പന്ത്രണ്ട് പേരില്‍ അഞ്ചുപേര്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ബോര്‍ഡക്‌സിലെ പെല്ലെഗ്രിന്‍ ആശുപത്രിയിലെ ഡോക്ടര്‍ പറയുന്നു. ചികിത്സയിലുള്ളവരില്‍ അമേരിക്കക്കാരും ഐറിഷ്, കനേഡിയന്‍ പൗരന്‍മാരുമുണ്ട്. സമാന ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന ഒരു ജര്‍മന്‍ പൗരന്‍ ചികിത്സയ്ക്കായി നാട്ടിലേക്ക് പോയതായും ഡോക്ടര്‍ വ്യക്തമാക്കി.

ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുന്ന മേഖലയിലെ ‘ചിന്‍ ചിന്‍ വൈന്‍ ബാര്‍’എന്ന ഹോട്ടലില്‍ നിന്നും സെപ്റ്റംബര്‍ 4 മുതല്‍ 10വരെ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഈ രോഗാവസ്ഥ വന്നിരിക്കുന്നത്. കൃത്യമായ രീതിയില്‍ സൂക്ഷിക്കാത്തതുമൂലം ക്ലോസ്ട്രീഡിയം ബോട്ടുലിനം എന്ന ബാക്ടീരിയയുടെ ആക്രമണമാണ് ബോട്ടുലിസം എന്ന അവസ്ഥയിലേക്കെത്തിക്കുന്നത്. 5 മുതല്‍ 10 ശതമാനം വരെ മരണസാധ്യതയുളള അവസ്ഥയാണിത്. ശ്വസനാവസ്ഥയെ ബാധിക്കുന്ന ബോട്ടുലിംസ മസില്‍ പരാലിസിസിലേക്കും രോഗിയെ എത്തിക്കും.

Eng­lish sum­ma­ry; Rare dis­ease after eat­ing sar­dines; A trag­ic end for the young woman
you may also like this video;

Exit mobile version