ന്യൂഡൽഹിയിൽ താലിബാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്തഖിക്ക് ലഭിച്ച സ്വീകരണത്തിനെതിരെ ശക്തമായി പ്രതികരിച്ച് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അഖ്തർ. തന്റെ തല ലജ്ജ കൊണ്ട് താഴ്ത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
2021‑ൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തതിനു ശേഷമുള്ള താലിബാൻ നേതാവിൻ്റെ ആദ്യത്തെ ഇന്ത്യന്‍ സന്ദര്‍ശനമാണ്.
“ലോകത്തിലെ ഏറ്റവും ഭീകരസംഘടനയായ താലിബാൻ്റെ പ്രതിനിധിക്ക് നൽകുന്ന ബഹുമാനവും സ്വീകരണവും കാണുമ്പോൾ താൻ തലകുനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ തരത്തിലുള്ള ഭീകരവാദത്തിനെതിരെയും പ്രസംഗിക്കുന്നവർ തന്നെയാണ് ഇങ്ങനെ ചെയ്യുന്നത് ഏറ്റവും ദൗർഭാഗ്യകരം.”മെന്ന് എക്സിലൂടെയാണ് അഖ്തർ തുറന്നടിച്ചത്.
ഉത്തരപ്രദേശ് സാഹരൻപൂരിലെ ദാരുൽ ഉലൂം ദിയോബന്ധ് മദ്രസ താലിബാൻ നേതാവിന് നൽകിയ സ്വീകരണത്തിനെതിരെയും അഖ്തർ പ്രതികരിച്ചിരുന്നു. “പെൺകുട്ടികളുടെ വിദ്യാഭ്യാസം പൂർണ്ണമായും നിരോധിച്ചവരിൽ ഒരാളായ മുത്തഖിക്ക് സ്വീകരണം നൽകിയ ദിയോബന്ധും ലജ്ജിക്കണം. എൻ്റെ ഇന്ത്യക്കാരായ സഹോദരങ്ങളേ, നമുക്കെന്താണ് സംഭവിക്കുന്നത്?” അഖ്തർ ചോദിച്ചു.

