Site icon Janayugom Online

ലൈംഗിക ആവശ്യം നിരാകരിച്ചു: ഭാര്യയെ കൊലപ്പെടുത്തിയയാള്‍ എടിഎം തീവെയ്പ് കേസിലും പ്രതിയെന്ന് പൊലീസ്

fathima

ലൈംഗിക ആവശ്യം നിരാകരിച്ച ഭാര്യയെ നിഷ്കരുണം കൊലപ്പെടുത്തി ഭര്‍ത്താവ്. മലപ്പുറം പെരിന്തല്‍മണ്ണയിലെ ഏലംകുളത്താണ് സംഭവം. ഭാര്യ ഫാത്തിമ ഫഹ്‌ന (30)യെ കൊലപ്പെടുത്തിയ മുഹമ്മദ് റഫീഖിനെ (35) പൊലീസ് അറസ്‌റ്റു ചെയ്തു. അത്താഴം കഴിഞ്ഞ് നാലു വയസുകാരിയായ മകള്‍ക്കൊപ്പം ഉറങ്ങാന്‍ പോയതാണ് ഫാത്തിമ ഫഹ്ന. അതിനു ശേഷമാണ് ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിനു ശേഷം വീടുവിട്ട പ്രതി ചെറുകരയിലെത്തി. അവിടെ നിന്ന് ബസിൽ പെരിന്തൽമണ്ണയിലും പിന്നീട് മറ്റൊരു ബസിൽ മണ്ണാർക്കാട്ടും എത്തി.

കൃത്യം നടന്ന് മണിക്കൂറുകൾക്ക് ശേഷം പൊലീസ് അന്വേഷിച്ച് എത്തുമ്പോൾ പ്രതി പള്ളിക്കുന്ന് ആവണക്കുന്നുള്ള വീട്ടിലുണ്ടായിരുന്നു. ഇവിടെ നിന്നാണ് കസ്‌റ്റഡിയിലെടുത്തത്. കിടപ്പു മുറിയിൽ നിന്ന് ഹഫ്നയുടെ കാണാതായ സ്വർണാഭരണങ്ങളും പ്രതി സംഭവ സമയത്ത് ധരിച്ചിരുന്ന വസ്‌ത്രങ്ങളും ബാഗിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. ഹഫ്‌നയെ കൈകാലുകൾ ജനലിനോടും കട്ടിലിനോടും ബന്ധിച്ചും കഴുത്തിൽ തുണി കുരുക്കിയ നിലയിലും കണ്ടെത്തി. തുടർന്ന് നഫീസ ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കൾ ഉടൻതന്നെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഫഹ്‌നയും റഫീഖും തമ്മിൽ ഉറങ്ങാൻ കിടക്കുന്നതു വരെ പ്രശ്‌നങ്ങളില്ലായിരുന്നുവെന്നാണ് വീട്ടിലുണ്ടായിരുന്ന മാതാപിതാക്കൾ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. കൊലപാതകം നടന്ന വീട്ടിലെ മുറി പൊലീസ് സീൽ ചെയ്‌തിരിക്കുകയാണ്. നിലവിൽ കൊലപാതകത്തിനുള്ള വകുപ്പ് ഉൾപ്പെടുത്തിയാണ് കേസെടുത്തിട്ടുള്ളത്.

കോഴിക്കോട് റെയിൽവേ പൊലീസിൽ കളവു കേസിലും കല്ലടിക്കോട് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ 2021 ൽ എടിഎമ്മിന് തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് സിഐ സി അലവി പറഞ്ഞു.

Eng­lish Sum­ma­ry: Reject­ed sex­u­al demand: The man who killed his sleep­ing wife is also accused in the ATM arson case, the police said

You may also like this video

Exit mobile version