Site icon Janayugom Online

നൈജീരിയയിലെ തടവിലായ നാവികരുടെ മോചനം; കേന്ദ്രസർക്കാർ കൈമലർത്തുന്നു

നൈജീരിയയിൽ തടവിലായ 16 ഇന്ത്യൻ നാവികരെ അവിടുത്തെ തെരഞ്ഞെടുപ്പില്‍ വിലപേശൽ വസ്തുക്കളായി ഉപയോഗിക്കുമ്പോഴും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം മൗനം പാലിക്കുന്നതായി ആക്ഷേപം ഉയരുന്നു. ഇറ്റാലിയൻ നാവികർ കേരളത്തിൽ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ശേഷം അന്താരാഷ്ട കോടതിയിൽ അടക്കം ഇടപെടൽ നടത്തി നാവികരെ മോചിപ്പിച്ചപ്പോൾ അതിനനുസരണമായി നിന്ന എൻഡിഎ സർക്കാർ ഇന്ത്യൻ നാവികരെ നൈജീരിയയിലെ രാഷ്ട്രീയ ഉപജാപത്തിന് വിട്ടുകൊടുത്തുവെന്നാണ് ആരോപണം ഉയരുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നൈജീരിയയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ നാവികരുടെ അറസ്റ്റ് പ്രചാരണവിഷയമായതാണു കാരണം.

ക്രൂഡ് ഓയിൽ മോഷണം ഉൾപ്പെടെയുള്ള വിഷയങ്ങളാണ് തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയായിരിക്കുന്നത്. ഇതോടെ ആരു ജയിച്ചാലും ഇന്ത്യൻ നാവികർക്കു മോചനം എളുപ്പമാകില്ലെന്നാണ് നാവികരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുടെ വിലയിരുത്തൽ.
നിലവിലെ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ പാർട്ടിയായ ഓൾ പ്രോഗ്രസീവ്സ് കോൺഗ്രസ് (എപിസി) രാജ്യാന്തരശ്രദ്ധ നേടിയ നാവികരുടെ അറസ്റ്റ് സ്വന്തം നേട്ടമായി ഉയർത്തിക്കാട്ടുന്നു. അധികാരത്തിൽ തിരിച്ചെത്തിയാലും ഇന്ത്യൻനാവികർക്ക് അവർ അനുകൂലമാകില്ലെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ക്രൂഡ് ഓയിൽ മോഷണം സജീവമായത് രാജ്യത്തിനു വൻ നഷ്ടമുണ്ടാക്കുന്നുവെന്ന് നൈജീരിയയിലെ പ്രതിപക്ഷകക്ഷികളും വർഷങ്ങളായി ആരോപിക്കുന്നതാണ്. അതുകൊണ്ട് പ്രതിപക്ഷം അധികാരത്തിലെത്തിയാലും രക്ഷയില്ല. ഈ സാഹചര്യത്തിൽ അവിടെ തടവിൽ കഴിഞ്ഞുകൊണ്ട് നാവികർ വിചാരണ നേരിടേണ്ടി വരും.

എണ്ണമോഷണത്തിൽ ഭരണകർത്താക്കൾ ശക്തമായ നടപടിയെടുക്കുന്നില്ലെന്ന ആരോപണത്തിൽനിന്നു മുഖം രക്ഷിക്കാനും തെരഞ്ഞെടുപ്പിൽ മേൽക്കൈ ലഭിക്കാനും നാവികരുടെ അറസ്റ്റ് സഹായിക്കുമെന്നാണു നൈജീരിയയിലെ ഭരണകക്ഷിയുടെ പ്രതീക്ഷ. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും ഹൗസ് ഓഫ് റപ്രസെന്റേറ്റീവ്സ്, സെനറ്റ് തുടങ്ങിയവയിലേക്കുള്ള തെരഞ്ഞെടുപ്പും ഫെബ്രുവരി 25 നു നടക്കും. മാർച്ച് 11 ന് 36 സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും 28 സ്റ്റേറ്റുകളിലെ ഗവർണർമാരുടെ തെരഞ്ഞെടുപ്പുമുണ്ട്. ഇതിനുശേഷമേ നാവികരുടെ മോചനത്തിൽ ഇന്ത്യയുമായി ചർച്ചയ്ക്കുപോലും നൈജീരിയ തയാറാകൂവെന്നാണ് കേന്ദ്ര വിദേശകാര്യ മന്താലയത്തിന്റെ വിലയിരുത്തൽ. നാവികരുടെ തടങ്കൽ സംബന്ധിച്ചു ലോകശ്രദ്ധ ആകർഷിക്കത്തക്ക രീതിയിൽ പ്രശ്നം ഉയർത്തി കൊണ്ടുവരുന്നതിൽ വിദേശകാര്യ മന്ത്രാലയം പരാജയപ്പെട്ടു. വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ കൊച്ചിയിൽ കപ്പലിലുള്ള നാവികരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു സഹായം വാഗ്ദാനം നടത്തിയെങ്കിലും തുടർ പ്രവർത്തനങ്ങൾ ഒന്നും ചെയ്തില്ലെന്നാണ് പരാതി ഉയരുന്നത്.

Eng­lish Sum­ma­ry: Release of detained Niger­ian sailors delayed
You may also like this video

Exit mobile version