Site icon Janayugom Online

ചില്ലറവില പണപ്പെരുപ്പം കുതിച്ചുയര്‍ന്നു രാജ്യത്ത് വന്‍വിലക്കയറ്റം

രാജ്യത്ത് ചില്ലറവില പണപ്പെരുപ്പം കുതിച്ചുയര്‍ന്നു. കഴിഞ്ഞ 15 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണില്‍ 4.87 ശതമാനമായിരുന്ന പണപ്പെരുപ്പം ജൂലൈയില്‍ 7.44 ശതമാനത്തിലേക്ക് ഉയര്‍ന്നു. ദേശീയ വിപണിയില്‍ ഭക്ഷ്യധ്യാനം, പച്ചക്കറി, പഴവര്‍ഗം എന്നിവയുടെ വില ഗണ്യമായി വര്‍ധിച്ചതിന്റെ പ്രതിഫലനമാണിത്.

തക്കാളി, ഉളളി എന്നിവയുടെ വിലയില്‍ കുറവുവരാത്ത സാഹചര്യം വരുംമാസങ്ങളിലും പണപ്പെരുപ്പം ഉയരാന്‍ ഇടവരുത്തും. തക്കാളി വിലയില്‍ നേരിയ കുറവ് അനുഭവപ്പെട്ടുതുടങ്ങിയെങ്കിലും ഉള്ളി അടക്കമുള്ളവയുടെ വില ദേശീയതലത്തില്‍ ഉയരുകയാണ്. ഉപഭോക്തൃ വിലസൂചിക അനുസരിച്ചുള്ള ചില്ലറവില പണപ്പെരുപ്പം ഗണ്യമായി ഉയരുന്നത് കുടുംബ ബജറ്റിനെ പ്രതികൂലമായി ബാധിക്കും.

കേന്ദ്ര സര്‍ക്കാര്‍ ഫലപ്രദമായി വിപണി ഇടപെടല്‍ നടത്തിയില്ലെങ്കില്‍ വരുന്ന മാസങ്ങളിലും വിലക്കയറ്റം രൂക്ഷമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഭക്ഷ്യധാന്യങ്ങളുടെയും പച്ചക്കറിയുടെയും വില അടിസ്ഥാനമാക്കി 6.40 ശതമാനം പണപ്പെരുപ്പമാണ് പ്രവചിക്കപ്പെട്ടിരുന്നത്. എന്നാല്‍ കണക്കുകളെല്ലാം അപ്രസക്തമാക്കി വന്‍ വിലകയറ്റത്തിലേക്ക് സൂചിക കുതിച്ചു.

ഉപഭോക്തൃ വിലസൂചികയനുസരിച്ച് ജൂലൈയില്‍ പണപ്പെരുപ്പം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇത്രയും ഭീമമായ വര്‍ധനവ് അപ്രതീക്ഷിതമാണെന്ന് റേറ്റിങ് സാമ്പത്തിക വിദഗ്ധനായ ദേവേന്ദ്ര പന്ത് അഭിപ്രായപ്പെട്ടു. ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റമാണ് മുഖ്യഹേതുവെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ മാസം 4.49 ശതമാനമായിരുന്ന ഭക്ഷ്യധാന്യ വിലപ്പെരുപ്പം ജൂലൈ മാസം 11.51 ആയി കുതിച്ചുയര്‍ന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പച്ചക്കറി വിലയിലും ഗണ്യമായ വര്‍ധനവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തക്കാളി, ഉളളി, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയ പച്ചക്കറി ഇനങ്ങള്‍ക്ക് പൊേതുവിപണിയില്‍ തീപിടിച്ച വിലയാണ്. ഇതിന്റെ പ്രതിഫലനമാണ് ചില്ലറവില പണപ്പെരുപ്പമെന്നും ദേവേന്ദ്ര പന്ത് പറഞ്ഞു. കേരളം ഉള്‍പ്പെടെയുള്ള ഉപഭോക്തൃ സംസ്ഥാനങ്ങളെയായിരിക്കും വിലക്കയറ്റം ഏറ്റവുമധികം ബാധിക്കുകയെന്നും വിലയിരുത്തപ്പെടുന്നു.

Eng­lish sum­ma­ry; Retail price infla­tion has sky­rock­et­ed, lead­ing to mas­sive price hikes in the country

you may also like this video;

Exit mobile version