Site iconSite icon Janayugom Online

അതിവേഗ, സുതാര്യ സേവനങ്ങളാണ് റവന്യു വകുപ്പ് ലക്ഷ്യമിടുന്നത്: മന്ത്രി കെ രാജൻ

റവന്യു വകുപ്പിന്റെ സേവനങ്ങൾ അതിവേഗം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ആധുനികവല്‍ക്കരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് റവന്യുമന്ത്രി കെ രാജൻ പറഞ്ഞു. പാറശാല നിയോജക മണ്ഡലത്തിലെ ഒറ്റശേഖരമംഗലം സ്മാർട്ട് വില്ലേജ് ഓഫിസിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.
എടിഎം മാതൃകയിൽ റവന്യു വകുപ്പിന്റെ സേവനങ്ങൾ ചിപ്പ് ഘടിപ്പിച്ച കാർഡിലൂടെ ലഭ്യമാക്കുന്ന ‘റവന്യു കാർഡ്’ എന്ന ആശയം യാഥാർത്ഥ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് വകുപ്പെന്ന് മന്ത്രി അറിയിച്ചു. അതിവേഗതയിലും സുതാര്യമായും സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുമ്പോഴാണ് വകുപ്പിന്റെ ആധുനികവൽക്കരണം പൂർത്തിയാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഓഫിസുകളിൽ എത്തുന്ന സാധാരണക്കാരന്റെ പക്ഷത്തുനിന്ന് നിയമങ്ങൾ വായിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

പാറശാല നിയോജക മണ്ഡലത്തിലെ 12 വില്ലേജ് ഓഫിസുകളിൽ സ്മാർട്ട് വില്ലേജ് ഓഫിസിനായി ഭരണാനുമതി ലഭിച്ച ഏഴ് വില്ലേജ് ഓഫിസുകളും നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 43 ലക്ഷം രൂപ ചെലവഴിച്ചാണ് ഒറ്റശേഖരമംഗലം സ്മാർട്ട് വില്ലേജ് ഓഫിസ് പൂർത്തിയാക്കിയത്. കേരള സ്റ്റേറ്റ് നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല. ജില്ലയിൽ ആകെ ഭരണാനുമതി ലഭിച്ച 76 സ്മാർട്ട് വില്ലേജ് ഓഫിസുകളിൽ 59 എണ്ണം ഉദ്ഘാടനം ചെയ്തു. 12 വില്ലേജ് ഓഫിസുകളുടെ നിർമ്മാണം നടന്നു വരികയാണ്.
ഒറ്റശേഖരമംഗലം വില്ലേജ് ഓഫിസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ സി കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷനായിരുന്നു. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ ചെറുപുഷ്പം, ബ്ലോക്ക് — ഗ്രാമപഞ്ചായത്ത് മറ്റ് അംഗങ്ങൾ, ജില്ലാ കളക്ടർ അനുകുമാരി, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി കെ വിനീത്, കാട്ടാക്കട തഹസിൽദാർ അനിൽകുമാർ ജെ എന്നിവര്‍ പങ്കെടുത്തു.
വീരണകാവ് സ്മാർട്ട് വില്ലേജ് ഓഫിസ്
നിർമ്മാണം തുടങ്ങി

വീരണകാവ് വില്ലേജ് ഓഫിസും സ്മാർട്ടാകുന്നു. സ്മാർട്ട് വില്ലേജ് ഓഫിസിന്റെ നിർമ്മാണ പ്രവർത്തനോദ്ഘാടനം റവന്യു മന്ത്രി കെ രാജൻ നിർവഹിച്ചു. മഠത്തിക്കോണം ജങ്ഷനിൽ നടന്ന ചടങ്ങിൽ ജി സ്റ്റീഫൻ എംഎൽഎ അധ്യക്ഷനായിരുന്നു.
പ്ലാൻ സ്‌കീം 2023 — 24 ൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്മാർട്ട് വില്ലേജ് ഓഫിസ് നിർമ്മിക്കുന്നത്. ജില്ലാ നിർമ്മിതി കേന്ദ്രമാണ് നിർവഹണ ഏജൻസി. അരുവിക്കര നിയോജക മണ്ഡലത്തിലെ ആകെ ഒമ്പത് വില്ലേജ് ഓഫിസുകളിൽ നാല് ഓഫിസുകൾക്കാണ് സ്മാർട്ടായി മാറുന്നതിന് ഭരണാനുമതി ലഭിച്ചത്. ഇതിൽ മൂന്നെണ്ണം ഉദ്ഘാടനം കഴിഞ്ഞു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ എസ്, പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനൽകുമാർ ടി, ജില്ലാ കളക്ടർ അനുകുമാരി, കാട്ടാക്കട തഹസിൽദാർ അനിൽ കുമാർ ജെ എന്നിവര്‍ പങ്കെടുത്തു.

Exit mobile version