Site icon Janayugom Online

എല്‍ജിബിടി സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കണം: സിപിഐ

എല്‍ജിബിടി സമൂഹത്തിന്റെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് നല്കാനുള്ള തീരുമാനം ശ്രദ്ധേയമാണ്. അതേസമയം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം അപലപനീയവുമാണ്. ആര്‍എസ്എസ് ആശയം നടപ്പിലാക്കാനുള്ള ഉദ്ദേശ്യമല്ലാതെ ഇതിന് പിന്നില്‍ മറ്റൊന്നുമില്ല. മനുവാദത്തിലധിഷ്ഠിതമായ ലോകവീക്ഷണത്തിന്റെ പ്രതിഫലനമാണിത്. ചിലരെ ഒഴിവാക്കുകയും കുറ്റകൃത്യമാക്കുകയും ചെയ്യുക എന്നതാണ് അതിന്റെ അടിസ്ഥാനം. 

ഈ വിഭാഗത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ നിരാകരിക്കുകയെന്നത് എല്ലാവര്‍ക്കും മാന്യമായി ജീവിക്കുവാന്‍ ഭരണഘടന നല്കുന്ന അവകാശത്തിന്റെ നിഷേധമാണ്. ലോകത്തെ പല സര്‍ക്കാരുകളും എല്‍ജിബിടി സമൂഹത്തിന്റെ ജീവിതരീതികളും അവകാശങ്ങളും അംഗീകരിക്കുകയെന്ന പുരോഗമന സമീപനം സ്വീകരിച്ചുകഴിഞ്ഞു. എന്നാല്‍ ബിജെപി സര്‍ക്കാര്‍ സമൂഹത്തെ പിന്നോട്ട് വലിക്കുകയും ജനാധിപത്യത്തെ അട്ടിമറിക്കുകയുമാണ്.
നമ്മുടെ രാജ്യത്തും ലോകത്താകെയും നിലവിലുള്ള സാഹചര്യങ്ങളും വിഷയത്തിന്റെ എല്ലാവശങ്ങളും പരിഗണിച്ച് എല്‍ജിബിടി സമൂഹത്തിന്റെ അവകാശങ്ങളും അന്തസും പൂര്‍ണമായി ഉയര്‍ത്തിപ്പിടിക്കുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. 

Eng­lish Summary;Rights of LGBT com­mu­ni­ty must be pro­tect­ed: CPI
You may also like this video

Exit mobile version