Site icon Janayugom Online

നടി ആക്രമിക്കപ്പെട്ട കേസിലെ അട്ടിമറി നീക്കം: അഭിഭാഷകര്‍ക്കെതിരെ കേസെടുക്കും

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരെ കേസെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം നൽകി.
കേസിൽ സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും ദിലീപിന്റെ അഭിഭാഷകരുടെ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടാകുന്നുണ്ടെന്ന് തുടക്കം മുതൽ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ദിലീപിന്റെ അഭിഭാഷകനായ രാമൻപിള്ളയ്ക്കെതിരെ നടി ബാർ കൗൺസിലിന് പരാതി നൽകിയിരുന്നു. മാത്രമല്ല മുംബൈയിൽ സ്വകാര്യ ലാബിൽ വിവരങ്ങൾ നീക്കം ചെയ്യാൻ കൊണ്ടുപോയ ദിലീപിന്റെ ഫോണുകൾ കൈപ്പറ്റാൻ അഭിഭാഷകരാണ് പോയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ അഭിഭാഷകർക്കെതിരെ യാതൊരു നടപടിയും ഉണ്ടായില്ല. 

ഇപ്പോൾ സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ പരാതിയിലാണ് ദിലീപിന്റെ അഭിഭാഷകരായ അഡ്വ. ബി രാമൻ പിള്ള, ഫിലിപ് ടി വർഗീസ്, അഡ്വ. നാസർ എന്നിവർക്കെതിരെ കേസെടുക്കാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. തെളിവുകൾ നശിപ്പിച്ചതിനും സാക്ഷികളെ സ്വാധീനിക്കുന്നതിന് കൂട്ടു നിന്നതിനുമുള്ള വകുപ്പുകളായിരിക്കും അഭിഭാഷകർക്കെതിരെ ചുമത്തുക.
അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെ വിസ്തരിച്ചു. 39 സാക്ഷികളാണ് അധിക കുറ്റപത്രത്തിൽ ഉള്ളത്. ബാലചന്ദ്രകുമാറിനെ കൂടാതെ മറ്റ് പ്രധാനപ്പെട്ട സാക്ഷികളായ മഞ്ജു വാര്യർ, ജിൻസൺ, സാഗർ വിൻസെന്റ് എന്നിവരെ വിസ്തരിക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാൽ ഇവരെ ഒരിക്കൽ വിസ്തരിച്ചതിനാൽ വീണ്ടും വിസ്തരിക്കുന്നതിനെ പ്രതിഭാഗം എതിർക്കുകയാണ്. 

Eng­lish Sum­ma­ry: Sab­o­tage move in actress attack case: Lawyers will be sued

You may also like this video

Exit mobile version