Site iconSite icon Janayugom Online

സെയ്ഫ് അലി ഖാനെ കുത്തിയ കേസ്; പ്രതിയെന്ന് സംശയിക്കുന്ന ആള്‍ പിടിയില്‍

ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ മുംബൈയിലെ വീട്ടിലെത്തി നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ ഛത്തീസ്ഗഡില്‍ നിന്ന് കണ്ടെത്തി. വ്യാഴാഴ്ച പുലര്‍ച്ചെ ബാദ്രയിലെ തന്റെ വീട്ടിലെത്തിയ അക്രമി കുത്തിപ്പരിക്കേല്‍പ്പിച്ചതിനെത്തുടര്‍ന്ന് 54 കാരനായ നടന്റെ കഴുത്തിലും നട്ടെല്ലിലും ഉള്‍പ്പെടെ ഒന്നിലധികം മുറിവുകളുണ്ടായിരുന്നു. 

31 കാരനായ ആകാശ് കൈലാഷ് കനൗജിയ എന്നയാളെയാണ് ദുര്‍ഗ് റയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയത്. മുംബൈ പൊലീസിന്റെ നേതൃത്വത്തില്‍ മുംബൈ ഹൗറ ജ്ഞാനേശ്വരി എക്സ്പ്രസില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയതെന്ന് ആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു. ഏകദേശം ഉച്ചയ്ക്ക് 2 മണിയോടെ ട്രയിന്‍ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ജനറല്‍ കംപാര്‍ട്ട്മെന്റിലുണ്ടായിരുന്ന ഇയാളെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിലവില്‍ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. 

വീഡിയോ കോളിലൂടെയാണ് പ്രതി മുംബൈ പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചത്. കസ്റ്റഡിയിലെടുത്ത ആള്‍ സംഭവത്തില്‍ ഉള്‍പ്പെട്ട ആളാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി മുംബൈ പൊലീസിന്റെ സംഘം ദുര്‍ഗിലേക്ക് തിരിച്ചിട്ടുണ്ട്. ഏകദേശം 8 മണിയോടെ അവര്‍ ദുര്‍ഗില്‍ എത്തുമെന്നും ആര്‍പിഎഫ് വൃത്തങ്ങള്‍ പറഞ്ഞു. ടിക്കറ്റില്ലാതെയാണ് ഇയാള്‍ ട്രയിനില്‍ യാത്ര ചെയ്തിരുന്നത്. 

ചോദ്യം ചെയ്യലില്‍ ആദ്യം താന്‍ താന്‍ നാഗ്പൂറിലേക്ക് പോകുകയായിരുന്നുവെന്നും പിന്നീട് ബിലാസ്പൂരിലേക്ക് പോകുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഓട്ടോറിക്ഷയില്‍ ലീലാവതി ആശുപത്രിയിലെത്തിച്ച നടനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ അദ്ദേഹത്തിന്റെ നട്ടെല്ലില്‍ നിന്നും 2.5 ഇഞ്ച് വലിപ്പമുള്ള ഒരു ബ്ലേഡിന്റെ ഭാഗം പുറത്തെടുത്തു. 6 തവണ കുത്തേറ്റ സെയ്ഫ് അലിഖാന്‍ സുഖം പ്രാപിച്ചു വരികയാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. 

കസ്റ്റഡിയിലെടുത്ത യാത്രക്കാരന് സിസിടിവി ദൃശ്യങ്ങളിലെ ആളുമായി സമാനതകളുണ്ടെന്നും സിസിടിവിയില്‍ കണ്ട അതേ ബാഗാണ് ഇയാളുടെ കൈവശവും ഉണ്ടായിരുന്നതെന്നും വൃത്തങ്ങള്‍ പറഞ്ഞു. 

Exit mobile version