Site iconSite icon Janayugom Online

സതീശന്റെ നീക്കം പാളുന്നു; പുനഃസംഘടന ഉടനില്ല, സുധാകരന്‍ തുടരും

കെപിസിസി അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസ് നേതൃത്വത്തില്‍ തര്‍ക്കം രൂക്ഷമായിരിക്കെ കെ സുധാകരൻ തന്നെ തുടരട്ടെ എന്ന നിര്‍ദേശവുമായി ഹൈക്കമാൻഡ്. ഗ്രൂപ്പ് പോരിൽ കെപിസിസി പുനഃസംഘടനാ നീക്കം പാളിയതോടെ സുധാകരനെ ധൃതിപിടിച്ച് മാറ്റേണ്ടതില്ലെന്ന തീരുമാനത്തില്‍ ദേശീയ നേതൃത്വം എത്തിച്ചേരുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സംസ്ഥാന അധ്യക്ഷനെ ധൃതിപിടിച്ച് മാറ്റുന്നത് അണികള്‍ക്കിടയില്‍ ചേരിതിരിവ് രൂക്ഷമാക്കുമെന്നും തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്നുമാണ് നേതൃത്വത്തിന്റെ ആശങ്ക. ഇത് ഹൈക്കമാന്‍ഡ് കേരള നേതാക്കളെ അറിയിച്ചതായാണ് വിവരം.
അധ്യക്ഷ സ്ഥാനത്ത് കടിച്ചുതൂങ്ങില്ലെന്ന് കെ സുധാകരൻ നേതൃത്വത്തെ അറിയിച്ചിരുന്നു. ഭരണം കിട്ടുകയാണെങ്കില്‍ മുഖ്യമന്ത്രി ആരാകുമെന്നുള്ള ചര്‍ച്ചയില്‍ താല്പര്യമില്ലെന്നും സുധാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്. രമേശ് ചെന്നിത്തലയും വി ഡി സതീശനും സാങ്കല്പിക മുഖ്യമന്ത്രി പദം ലക്ഷ്യമാക്കിയുള്ള പോര് തുടരുന്നതിനിടെ നേതൃത്വത്തിന്റെ പിന്തുണ തനിക്ക് അനുകൂലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സുധാകരന്റെ ചുവടുമാറ്റം. കേരള നേതൃത്വത്തില്‍ തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി നേരത്തെ കെ സുധാകരൻ പരാതിപ്പെട്ടിരുന്നു. നിലവിൽ പുനഃസംഘടനയുമായി നടക്കുന്ന ചർച്ചകളിലെല്ലാം കെ സുധാകരൻ അസ്വസ്ഥനാണ്. തന്നെ മാറ്റാൻ വേണ്ടിയാണോ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷി നേതാക്കളെയെല്ലാം നേരിട്ട് കാണുന്നതെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സുധാകരന്‍ തന്റെ സ്ഥാനം ജനങ്ങളുടെ മനസിലാണെന്ന് വൈകാരികമായി പ്രതികരിക്കുകയും ചെയ്തു. ഇതാണ് സുധാകരന്റെ കാര്യത്തില്‍ തിരക്കിട്ട തീരുമാനം വേണ്ടെന്ന് നിശ്ചയിക്കാന്‍ കാരണമെന്നാണ് സൂചന.

ഇതിനിടെ പുനഃസംഘടനയെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉടന്‍ ഇടപെടണമെന്ന് ദീപാദാസ് മുൻഷി നിര്‍ദേശിച്ചിട്ടുണ്ട്. കെപിസിസിയോടുള്ള കടുത്ത അതൃപ്തി അവര്‍ ഹൈക്കമാന്‍ഡിനെയും അറിയിച്ചിട്ടുണ്ട്. കേരളത്തിലെ ഗ്രൂപ്പ് പോരിന് പരിഹാരം കാണാന്‍ കെ സി വേണുഗോപാൽ ഇടപെടുന്നില്ലെന്നും അതാണ് പ്രശ്നം വഷളാകാന്‍ കാരണമെന്നുമാണ് ദീപാദാസ് മുന്‍ഷി ഹൈക്കമാന്‍ഡിനെ അറിയിച്ചത്. കേരളത്തിലെ നേതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരിഹരിക്കാന്‍ ശ്രമം നടക്കുന്നില്ല. നേരത്തെ പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കേരളത്തിലെത്തിയ ദീപാദാസ് മുന്‍ഷി നേതാക്കളുടെ നിസഹകരണത്തെത്തുടര്‍ന്ന് ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ച് മടങ്ങുകയായിരുന്നു.
രമേശ് ചെന്നിത്തല- വി ഡി സതീശന്‍ പോരില്‍ കളം നിറയുന്നത് കെ സുധാകരന്‍ തന്നെയാണ്. തര്‍ക്കം രൂക്ഷമാകുന്ന പക്ഷം പാര്‍ട്ടിയില്‍ സമവായ നേതാവായി കെ സുധാകരനെത്തന്നെ പരിഗണിക്കണമെന്നതാണ് ദേശീയ നേതൃത്വത്തിലെ ഒട്ടുമിക്ക നേതാക്കളുടെയും അഭിപ്രായം.

കെ സുധാകരന്‍ തുടരുന്നതില്‍ ചെന്നിത്തലയോ സതീശനോ എതിരഭിപ്രായമൊന്നും പറഞ്ഞിട്ടുമില്ല. ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍ താന്‍ മാറാമെന്ന് സുധാകരനും പ്രഖ്യാപിച്ചിട്ടുണ്ട്.
ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സുധാകരൻ മാറിനിൽക്കണമെന്ന ആവശ്യമാണ് ചില നേതാക്കൾ ദീപാദാസ് മുൻഷിയെ അറിയിച്ചത്. സുധാകരന്റെ കാര്യത്തിൽ യുക്തമായ തീരുമാനം ഹൈക്കമാൻഡ് എടുക്കണമെന്ന നിർദേശമാണ് കൂടുതൽപേര്‍ക്കുമുള്ളത്.

Exit mobile version