Site iconSite icon Janayugom Online

വയനാട്ടിൽ സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർത്ഥി

വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സത്യന്‍ മൊകേരി മത്സരിക്കും. ഇന്നലെ കെ ആര്‍ ചന്ദ്രമോഹന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു, കെ പി രാജേന്ദ്രന്‍, പി സന്തോഷ് കുമാര്‍ എംപി എന്നിവര്‍ പങ്കെടുത്തു. സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ സെക്രട്ടറിയും അഖിലേന്ത്യ കിസാൻസഭ ദേശീയ സെക്രട്ടറിയുമാണ് സത്യന്‍ മൊകേരി. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 

സ്വാതന്ത്ര്യ സമരസേനാനിയും സിപിഐ നേതാവുമായിരുന്ന പി കേളപ്പൻ നായരുടെയും കല്ല്യാണിയുടെയും മകനായി 1953 ഒക്ടോബർ രണ്ടിന് കോഴിക്കോട് മൊകേരിയില്‍ ജനിച്ച സത്യൻ എഐഎസ്എഫിലൂടെയാണ് പൊതുപ്രവർത്തന രംഗത്തെത്തിയത്. വട്ടോളി ഹൈസ്കൂൾ യൂണിറ്റ് സെക്രട്ടറി, നാദാപുരം മണ്ഡലം സെക്രട്ടറി, കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു. എഐവൈഎഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, 20 വർഷം അഖിലേന്ത്യ കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചു.മൂന്ന് തവണ തുടർച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1987 മുതൽ 2001 വരെയാണ് നാദാപുരം മണ്ഡലത്തെ പ്രതിനിധീകരിച്ചത്. അക്കാലത്ത് നടത്തിയ മികച്ച പ്രവർത്തനത്തിന് നിയമസഭയുടെ കെ ശങ്കരനാരായണൻ തമ്പി സ്മാരക യുവ പാർലമെന്റേറിയൻ അവാർഡ് നേടി. 2014ൽ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു. തുച്ഛമായ വോട്ടിനാണ് അത്തവണ പരാജയപ്പെട്ടത്. കാർഷിക കടാശ്വാസ കമ്മിഷൻ അംഗമായും കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗമായും പ്രവർത്തിച്ചു.സിപിഐ ദേശീയ കൗൺസിൽ അംഗവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ കേരള മഹിളാസംഘം നേതാവ് പി വസന്തമാണ് ഭാര്യ. മക്കൾ: അച്യുത് വി സത്യൻ, ആർഷ വി സത്യൻ. 

Exit mobile version