Site iconSite icon Janayugom Online

മലയോര മനം കവര്‍ന്ന് സത്യന്‍ മൊകേരി

sathyansathyan

വയനാട് പാർലമെന്റ് മണ്ഡലം ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിക്ക് മലയോര മേഖലയിൽ ഉജ്വല സ്വീകരണം. മലപ്പുറം ജില്ലയിലെ കാർഷിക കുടിയേറ്റ പ്രദേശമായ മൂത്തേടം പാലാങ്കരയിൽ നിന്നാണ് ഞായർ രാവിലെ ഒമ്പതരയ്ക്ക് സത്യൻ മൊകേരി പര്യടനം തുടങ്ങിയത്.

ഇടതുപക്ഷ സർക്കാരിന്റെ വികസന നേട്ടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട മലയോര ഹൈവേയിലൂടെ ആവേശം പകർന്നാണ് ടൗണുകളിൽ സാധാരണ വോട്ടർമാരെ കണ്ട് വോട്ടഭ്യർത്ഥിച്ച് അദ്ദേഹം കടന്നുപോയത്. കുറ്റിക്കാട്, മൂത്തേടം, മരംവെട്ടിച്ചാൽ, കാറ്റാടി എന്നിവിടങ്ങളിലൂടെ വഴിക്കടവ് പഞ്ചായത്തങ്ങാടിയിലെത്തി.

തടിച്ചുകൂടിയ എൽഡിഎഫ് പ്രവർത്തകരുമൊത്ത് കടകളിലും ഓട്ടോ തൊഴിലാളികളോടും നേരിൽ വോട്ടഭ്യർത്ഥിച്ചു. വഴിക്കടവ്, എടക്കര ബസ്റ്റാന്റുകളിലും ടൗണിലും സ്ഥാനാർത്ഥിയെത്തി. ചുറ്റും കൂടിയ വോട്ടർമാർ ആവേശത്തോടെ ഫോട്ടോയെടുത്തും ഒപ്പം ചേരന്നും പ്രചരണത്തിന്റെ ഭാഗമായി. മുമ്പ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോൾ മുഖ്യ ചുമതല വഹിച്ചിരുന്ന കർഷക സംഘം മുൻ സംസ്ഥാന കമ്മിറ്റിയംഗം ടി പി ജോർജിനെ മണിമൂളിയിലെ വസതിയിലെത്തി സന്ദർശിച്ചു. ചുങ്കത്തറ ടൗണിലും ബസ്‌സ്റ്റാന്റിലും, കരുളായ് ഓഡിറ്റോറിയത്തിലും വോട്ടഭ്യർത്ഥിച്ച ശേഷം നിലമ്പൂർ ചന്തക്കുന്നിൽ വൈകിട്ട് സമാപിച്ചു.

എൽഡിഎഫ് നേതാക്കളായ പി കെ സൈനബ, ടി രവീന്ദ്രൻ, ഇ പത്മാക്ഷൻ, അഡ്വ. ബാലഗോപാൽ, എം മുജീബ് റഹ്മാൻ, പി എം ബഷീർ, നിലമ്പൂർ മുനിസിപ്പൽ ചെയർമാൻ മാട്ടുമ്മൽ സലിം, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയി, ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ടി പി റീന, ഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ് പി ഷെബീർ, പറാട്ടി കുഞ്ഞാൻ എന്നിവർ സ്ഥാനാർത്ഥിയെ വിവിധ കേന്ദ്രങ്ങളിൽ അനുഗമിച്ചു.

Exit mobile version