തദ്ദേശ തെരെഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കത്തിൽ മികച്ച പോളിങ്. ആദ്യ രണ്ട് മണിക്കൂറിൽ 8.82 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.
തൃശൂർ‑8. 94%, പാലക്കാട്-9.18%, മലപ്പുറം-8.78%, കോഴിക്കോട്-8.61%, വയനാട്-9.91%, കണ്ണൂർ‑8.4%, കാസർക്കോട്-8.75% എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിങ് ശതമാനം. തൃശൂർ കുന്നംകുളം മേഖലയിൽ വോട്ടിങ് മെഷീനുകൾക്ക് വ്യാപക കേടുപാടുകൾ കണ്ടെത്തിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ വോട്ടിങ് വൈകിയാണ് ആരംഭിച്ചത്.
പകരം വോട്ടിങ് മെഷീൻ കൊണ്ടുവന്ന തെരഞ്ഞെടുപ്പ് ആരംഭിക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുന്നു. രാവിലെ തന്നെ പലയിടത്തും ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. നൂറിലേറെ ബൂത്തുകളിൽ വോട്ടിങ് യന്ത്രങ്ങളിലെ തകരാർ കാരണം പോളിങ് തടസ്സപ്പെട്ടു. പാലക്കാട് നെല്ലായ പട്ടിശ്ശേരി വാർഡിൽ ഒന്നാം നമ്പർ ബൂത്തിൽ വോട്ടിങ് മെഷീൻ തകരാറിലായി. അര മണിക്കൂർ വോട്ടിങ് തടസപ്പെട്ടു. മെഷീൻ മാറ്റിയതിന് ശേഷമാണ് വോട്ടിങ് പുനഃസ്ഥാപിച്ചത്. പാലക്കാട് വാണിയംകുളം മനിശ്ശേരി വെസ്റ്റ് ആറാം വാർഡിൽ 15 മിനിറ്റോളം വോട്ടിങ് തടസ്സപ്പെട്ടു. മെഷീൻ മാറ്റി സ്ഥാപിച്ചു. മനിശ്ശേരി കുന്നുംപുറം ബൂത്തിലാണ് തടസ്സം നേരിട്ടത്.

