Site iconSite icon Janayugom Online

ഇഡി ഡയറക്ടറുടെ കാലാവധി നീട്ടരുത്

misramisra

ഓര്‍ഡിനന്‍സിലൂടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറുടെ കാലാവധി നീട്ടി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീം കോടതി അസാധുവാക്കി. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, വിക്രം നാഥ്, സഞ്ജയ് കരോള്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് നിര്‍ണായകമായ വിധി പുറപ്പെടുവിച്ചത്. 

സഞ്‌ജയ്‌കുമാർ മിശ്രയ്ക്ക് കാലാവധി മൂന്നാം തവണയും നീട്ടിയത് നിയമവിരുദ്ധമാണെന്നും 15 ദിവസത്തിനകം പുതിയ ഇഡി ഡയറക്ടറെ നിയമിക്കണമെന്നും കോടതി നിർദേശിച്ചു. മിശ്രയ്ക്ക് ഈ മാസം 31 വരെ തുടരാം. അധികാരക്കൈമാറ്റം സുഗമമാക്കാന്‍ സമയപരിധി വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച് ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. സുപ്രീം കോടതി വിധി നിലനില്‍ക്കെ മിശ്രയുടെ കാലാവധി നീട്ടി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണ്. ഇഡി ഡയറക്ടര്‍ പദവിയില്‍ എത്താന്‍ യോഗ്യതയുള്ള മറ്റ് ഉദ്യോഗസ്ഥര്‍ ഇല്ലേയെന്നും കോടതി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ചോദിച്ചു.
1984 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് മിശ്ര. 2018 ലാണ് ഇഡി ഡയറക്ടറായി അദ്ദേഹം നിയമിതനായത്. 2020 മേയില്‍ അദ്ദേഹത്തിന് വിരമിക്കല്‍ പ്രായമായെത്തിയിരുന്നു. എന്നാല്‍, മിശ്രയുടെ കാലാവധി രണ്ടില്‍നിന്ന് മൂന്നുവര്‍ഷമാക്കി രാഷ്ട്രപതി ദീര്‍ഘിപ്പിച്ചതായി ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ 2020 നവംബര്‍ 13ന് ഉത്തരവിറക്കി. ഇതിനെതിരെ സന്നദ്ധസംഘടനയായ കോമണ്‍ കോസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കാലാവധി നീട്ടിയ നടപടി 2021 സെപ്റ്റംബറില്‍ ശരിവെച്ചെങ്കിലും വീണ്ടും നീട്ടിനല്‍കരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. 

പിന്നീട് സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍ ആക്ട് ഭേദഗതി ചെയ്ത് അദ്ദേഹത്തിന്റെ കാലാവധി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടിക്കൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. പ്രതിപക്ഷനേതാക്കളെ തളയ്ക്കാന്‍ ഇഡിയെ ആയുധമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളാണ് സുപ്രീം കോടതിയെ സമീപിച്ചത്. മിശ്രയുടെ പ്രവര്‍ത്തന കാലാവധി നീട്ടിയത് 2021 ലെ രണ്ടംഗ സുപ്രീം കോടതി ബെഞ്ചിന്റെ ഉത്തരവിന്റെ ലംഘനമാണെന്ന പരാതികളാണ് മൂന്നംഗ ബെഞ്ച് പരിഗണിച്ചത്.
അതേസമയം മിശ്രയുടെ നിയമനം സാധൂകരിക്കാന്‍ കേന്ദ്ര വിജിലന്‍സ് നിയമത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയില്‍ സുപ്രീം കോടതി ഇടപെട്ടില്ല. ഭേദഗതി പ്രകാരം നിയമനം അഞ്ചു വര്‍ഷം വരെ നീട്ടാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ട്. 

Eng­lish Sum­ma­ry: Set­back to the Cen­tre: ED Direc­tor’s term exten­sion action cancelled

You may also like this video

Exit mobile version