വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്കരണത്തിന് (എസ്ഐആർ) സാധുവായ രേഖകൾക്കൊപ്പം ആധാർ കാർഡ് ഉപയോഗിക്കാമെന്ന് ആവർത്തിച്ച് സുപ്രീം കോടതി. വ്യാജ ആധാർ കാർഡ് വ്യാപകമായി ഉപയോഗിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി എസ്ഐആർ നടപടികളിൽനിന്ന് ആധാർ ഉപയോഗിക്കുന്നത് തടയണമെന്ന അഭിഭാഷകൻ അശ്വിനി ഉപാധ്യായയുടെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു സുപ്രീം കോടതി. വ്യാജ ആധാർ കാര്‍ഡ് ഉപയോഗത്തെപ്പറ്റി ഹർജിക്കാരന് ആശങ്ക നിലനിൽക്കുന്നുവെങ്കിൽ ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ടു കേന്ദ്ര സർക്കാരിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
പശ്ചിമബംഗാളിലെ എസ്ഐആർ സംബന്ധിച്ച ഹർജി ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുകയായിരുന്നു. രാജ്യത്തുടനീളം വ്യാജ ആധാർ വ്യാപകമെന്നും അവയിൽ മിക്കതും ബംഗാളിലാണെന്നുമാണ് ഉപാധ്യായ സുപ്രീം കോടതിയിൽ ആരോപിച്ചത്. അങ്ങനെയെങ്കിൽ ഈ വിഷയത്തിൽ കാര്യമായ അന്വേഷണം ആവശ്യമായി വന്നേക്കാമെന്നും അതിനാൽ കേന്ദ്രസർക്കാരിനെ സമീപിക്കാനുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിർദേശം.

